ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയുടെ ഓർമ്മകൾ മായും മുൻപേ വീണ്ടും ഒരു വൈറസ് ഭീതി പടരുകയാണ്. ഇത്തവണ വില്ലൻ ഹാന്റാ വൈറസാണ് (Hantavirus). അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്ര പുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന ആഡംബര കപ്പലിൽ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് യാത്രക്കാർ മരിച്ചതോടെയാണ് ലോകം വീണ്ടും ആശങ്കയിലായത്. പിന്നാലെ എട്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കടൽമധ്യത്തിൽ കപ്പൽ വലിയൊരു പ്രതിസന്ധിയിലായി.
എന്നാൽ ഇത് മറ്റൊരു കോവിഡായി മാറുമോ എന്ന ഭീതി വേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. മരിയ വാൻ കെർക്കോവ് വ്യക്തമാക്കുന്നു. ഹാന്റാ വൈറസ് മാരകമാണെങ്കിലും കോവിഡിനെപ്പോലെ അത്ര വേഗത്തിൽ വായുവിലൂടെ പടരുന്ന ഒന്നല്ല എന്നതാണ് ആശ്വാസകരമായ വസ്തുത. പ്രധാനമായും എലികളിൽ നിന്നും മറ്റ് കരണ്ടുതിന്നുന്ന ജീവികളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. ഓരോ തരം ഹാന്റാ വൈറസും ഓരോ പ്രത്യേക ഇനം എലികളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എലികളുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ ഇവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് വൈറസ് ബാധയുണ്ടാകുന്നത്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഹാന്റാ വൈറസ് പകരുന്നത് വളരെ അപൂർവ്വമാണ്. ഹാന്റാ വൈറസിന്റെ വകഭേദമായ ‘ആൻഡീസ്’ (Andes virus) മാത്രമാണ് മുൻപ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് സംഭവിക്കുന്നത്. എന്നിരുന്നാലും ഹാന്റാ വൈറസ് ബാധിച്ചാലുള്ള മരണനിരക്ക് കോവിഡിനേക്കാൾ വളരെ കൂടുതലാണെന്നത് ഗൗരവകരമാണ്. ഏകദേശം 35 ശതമാനം വരെയാണ് ഇതിന്റെ മരണനിരക്ക്. രോഗം ബാധിച്ചാൽ ആദ്യഘട്ടത്തിൽ സാധാരണ പനിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. വൈറസ് ശരീരത്തിലെത്തി ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ കടുത്ത പനി, പേശിവേദന (പ്രത്യേകിച്ച് തുടകളിലും മുതുകിലും), അമിതമായ തളർച്ച എന്നിവ അനുഭവപ്പെടാം. രോഗം ഗുരുതരമാകുന്നതോടെ വയറിളക്കം, കുറഞ്ഞ രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും.
എന്നാൽ ആദ്യ ലക്ഷണങ്ങൾ കഴിഞ്ഞ് രണ്ട് മുതൽ ഏഴ് ദിവസത്തിനുള്ളിൽ രോഗം അതിവേഗം രൂക്ഷമാകും. ശ്വാസകോശത്തിൽ വെള്ളം നിറയുകയും (Pulmonary Edema) കടുത്ത ശ്വാസതടസ്സവും ചുമയും അനുഭവപ്പെടുകയും ചെയ്യുന്നത് മരണത്തിലേക്ക് നയിച്ചേക്കാം. ശ്വാസകോശത്തെ മാത്രമല്ല, വൃക്കകളെയും മറ്റ് ആന്തരിക അവയവങ്ങളെയും ഈ വൈറസ് അതിവേഗം തകരാറിലാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. എം.വി. ഹോൺഡിയസ് കപ്പലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ഇതൊരു ആഗോള മഹാമാരിയായി പടരാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. എലികൾ അധിവസിക്കുന്ന ഇടങ്ങൾ വൃത്തിയാക്കുമ്പോഴും മറ്റും മാസ്ക് ധരിക്കുകയോ കൃത്യമായ മുൻകരുതൽ എടുക്കുകയോ ചെയ്യുന്നത് വഴി ഈ രോഗത്തെ പ്രതിരോധിക്കാം. ലോകം ഇപ്പോൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് ഈ വൈറസ് കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടോ എന്നാണ്. പനിയെന്ന് കരുതി നിസ്സാരമായി കാണാതെ ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.











