മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, മുസ്ലീം ലീഗിനെതിരായ മാത്യു കുഴൽനാടന്റെ പരാമർശങ്ങളെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. മുസ്ലീം ലീഗിന് കോൺഗ്രസിലെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്ന് പറയാൻ ആർക്കും അധികാരമില്ലെന്ന് ഉണ്ണിത്താൻ ആഞ്ഞടിച്ചു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. യു.ഡി.എഫിന്റെ വിജയത്തിൽ ലീഗിനുള്ള നിർണ്ണായക പങ്ക് വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്ലീം ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം. അതിൽ അസഹിഷ്ണുത കാട്ടുന്നവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാം. ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാൻ ഈ നേതാവിന് (കുഴൽനാടൻ) എന്താണ് അധികാരമെന്ന് ഉണ്ണിത്താൻ ചോദിച്ചു.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ ജയിച്ചത് ലീഗിന്റെ കൂടി പിന്തുണയിലാണ്. താൻ കാസർഗോഡും, കെ. സുധാകരൻ കണ്ണൂരിലും, ഷാഫി പറമ്പിൽ വടകരയിലും ജയിച്ചപ്പോൾ ലീഗ് നൽകിയ പിന്തുണ വലുതാണ്. ഈ സാഹചര്യത്തിൽ ലീഗിനെ തള്ളിപ്പറയാൻ ആർക്കും കഴിയില്ല. നേതാക്കൾക്കായി അണികൾ തെരുവിൽ നടത്തുന്ന ചേരിപ്പോരിനെ ഉണ്ണിത്താൻ ശക്തമായി വിമർശിച്ചു. “തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറുന്നവർ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാനാകും? കെ.സിക്കും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.









