ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയാണ് 57-കാരനായ സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ 15,115 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരേസമയം വിജയിച്ച് കരുത്തുകാട്ടി. സുവേന്ദുവിനോടൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, നിസിത് പ്രമാണിക്, ക്ഷുദിരം തുഡു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് മുൻപായി ബിജെപിയുടെ ഏറ്റവും മുതിർന്ന പ്രവർത്തകനായ 98 വയസ്സുകാരൻ മഖൻലാൽ സർക്കാരിന്റെ അനുഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദി തേടിയത് ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായി. ‘സോനാർ ബംഗ്ലാ’ എന്ന സ്വപ്നം യാഥാർത്ഥ്യമായെന്നും ബംഗാളിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും ‘ഡബിൾ എൻജിൻ’ യുഗം തുടങ്ങിയെന്നും സുവേന്ദു അധികാരി എക്സിൽ കുറിച്ചു.
തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയിരുന്നു. ബുധനാഴ്ച സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു.








