പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ആഗോള ഊർജ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്യുമ്പോഴും ഭാരതത്തിലെ സാധാരണക്കാരന് ആശ്വാസമായി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാതെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചത് മോദി സർക്കാരിന്റെ ഇച്ഛാശക്തി മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഏകദേശം 30,000 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സഹിച്ചത്. ഏപ്രിൽ മാസത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയപ്പോൾ പെട്രോളിന് ലിറ്ററിന് 18 രൂപയും ഡീസലിന് 25 രൂപയും വീതമായിരുന്നു എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം. പ്രതിദിനം 600 മുതൽ 700 കോടി രൂപ വരെ നഷ്ടം സഹിച്ച് കമ്പനികൾ ഇന്ധന വിതരണം സുഗമമായി നടത്തിയത് രാജ്യത്തോടുള്ള പ്രതിബദ്ധത മൂലമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിന് തൊട്ടുമുൻപ് ബാരലിന് 70 ഡോളർ മാത്രമായിരുന്ന ബ്രെന്റ് ക്രൂഡ് വില, പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെയും 125 ഡോളർ വരെ ഉയർന്നിരുന്നു. ലോകരാജ്യങ്ങളെല്ലാം ഇന്ധനവില വർധനവിൽ തളർന്നപ്പോൾ ഇന്ത്യയിൽ വില വർധിക്കാതെ പിടിച്ചുനിർത്താൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകൾക്കായി. ഇതിന് മുൻപ് കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്സൈസ് ഡ്യൂട്ടി കുറച്ചില്ലായിരുന്നെങ്കിൽ എണ്ണക്കമ്പനികളുടെ ഈ നഷ്ടം 62,500 കോടി രൂപയായി ഉയരുമായിരുന്നു. കമേഴ്സ്യൽ എൽപിജി വിലയിൽ വർധനവുണ്ടായെങ്കിലും സാധാരണക്കാരന്റെ അടുക്കള ബജറ്റിനെയും യാത്രാ ചെലവിനെയും ബാധിക്കുന്ന പെട്രോൾ-ഡീസൽ വിലകളിൽ മാറ്റം വരുത്താൻ സർക്കാർ അനുവദിച്ചില്ല. ലോകം ഒരു വലിയ ഊർജ പ്രതിസന്ധിയെ നേരിടുമ്പോൾ, സ്വന്തം ജനതയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കരുത്തുറ്റ ഭരണകൂടമാണ് ഭാരതത്തിനുള്ളതെന്ന് വീണ്ടും തെളിയുകയാണ്. ആഗോള വിപണിയിലെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ കാട്ടുന്ന ഈ നിശ്ചയദാർഢ്യം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണ്.









