അമേരിക്കയോ കാനഡയോ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതും അവിടുത്തെ പൗരത്വം നേടുന്നതും എന്തോ വലിയ കാര്യമായി കരുതുന്ന യുവാക്കൾ ഉള്ള ഈ കാലത്ത് ഒരു 94 വയസ്സുകാരിയായ അമ്മ മാതൃരാജ്യത്തോടുള്ള സ്നേഹത്തിന്റെ പുതിയൊരു മാതൃക തീർക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് അമേരിക്കൻ പൗരത്വം പൂർണ്ണമായും ഉപേക്ഷിച്ച് വീണ്ടും ഇന്ത്യൻ പൗരത്വം നേടാനായി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. പ്രായത്തിന്റെ അവശതകൾക്കിടയിലും ഒരു “ഇന്ത്യൻ പൗരയായി മരിക്കണം” എന്ന തന്റെ അവസാന ആഗ്രഹം സഫലീകരിക്കാൻ അവർ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുന്നത്. ആന്ധ്രയിലെ ബാപട്‌ല ജില്ലാ കളക്ടറേറ്റിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കളക്ടറുടെ സാന്നിധ്യത്തിൽ തെലുങ്ക് ഭാഷയിൽ ഇന്ത്യൻ ഭരണഘടനയോട് വിശ്വസ്തത പുലർത്തുമെന്ന പ്രതിജ്ഞ ഈ 94-കാരി ചൊല്ലിക്കേൾപ്പിച്ചു. .
ആന്ധ്രപ്രദേശിലെ ബാപട്‌ല ജില്ലയിലുള്ള ചിന്താഗുംപാല ഗ്രാമവാസിയാണ് മഹാലക്ഷ്മമ്മ. ഭർത്താവ് നാഗഭൂഷണത്തിന്റെ മരണശേഷമാണ് ഇവർ മകനും പ്രമുഖ കാൻസർ രോഗവിദഗ്ദ്ധനുമായ (Oncologist) ഡോ. കെ ബുച്ചയ്യ ചൗധരിയോടൊപ്പം താമസിക്കാൻ അമേരിക്കയിലെ വെർജീനിയയിലേക്ക് മാറുന്നത്. തുടർന്ന് 2000 ജൂലൈയിൽ ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിക്കുകയും ചെയ്തു. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം യു.എസിൽ സ്ഥിരതാമസമാക്കിയ മഹാലക്ഷ്മമ്മ, മകൻ മംഗളഗിരിയിലെ എൻ.ആർ.ഐ (NRI) ആശുപത്രിയിൽ ഡയറക്ടറായി ചുമതലയേറ്റതിനെ തുടർന്ന് 2018-ലാണ് തിരികെ ഇന്ത്യയിൽ എത്തിയത്. അന്നുതതൽ സ്വന്തം ജന്മനാട്ടിൽ താമസിച്ചുവരികയായിരുന്ന ഈ അമ്മയ്ക്ക്, ആയുസ്സിന്റെ അവസാന നാളുകൾ ഒരു ഭാരതീയയായി ജീവിച്ചു തീർക്കണമെന്ന ആഗ്രഹം ശക്തമാവുകയായിരുന്നു. ഇതിനായി അവർ അമേരിക്കൻ പൗരത്വം സ്വമേധയാ ഉപേക്ഷിക്കുകയും ഇന്ത്യൻ പൗരത്വം പുനഃസ്ഥാപിച്ചു കിട്ടാൻ ഓൺലൈനായി അപേക്ഷിക്കുകയും ചെയ്തു.
“കളക്ടർ ഗാരു, എനിക്ക് ഇപ്പോൾ 95 വയസ്സാകാറായി. ഒരു ഇന്ത്യൻ പൗരയായി എന്റെ ജന്മനാട്ടിൽ വെച്ച് അവസാന ശ്വാസം വലിക്കണമെന്നത് മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം. മരണശേഷം എന്റെ അന്ത്യകർമ്മങ്ങൾ സ്വന്തം ഗ്രാമത്തിൽ തന്നെ നടക്കണം. ഞാൻ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു കഴിഞ്ഞു, എന്നെ എത്രയും വേഗം ഒരു ഇന്ത്യൻ പൗരയാക്കാൻ സഹായിക്കണം” എന്ന് കൈകൂപ്പി വികാരാധീനയായി അവർ കളക്ടറോട് അഭ്യർത്ഥിച്ചു. നിലവിൽ ഒ.സി.ഐ (OCI – Overseas Citizen of India) കാർഡുള്ള ഇവർ കളക്ടറേറ്റിൽ വെച്ച് മകന്റെ സഹായത്തോടെയാണ് പൗരത്വ പ്രതിജ്ഞാ പത്രികയിൽ ഒപ്പുവെച്ചത്. പ്രായമായ അമ്മയുടെ ഈ ഹൃദയസ്പർശിയായ അപേക്ഷ കേട്ട് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും കണ്ണ് തുടച്ചു. ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോർട്ട് അമരാവതിയിലെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും അവിടെനിന്ന് അന്തിമ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കും അയച്ചതായി ജില്ലാ കളക്ടർ വിനോദ് കുമാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ മഹാലക്ഷ്മമ്മയുടെ അവസാന ആഗ്രഹം സഫലമാകും.








