ഒടുവിൽ പരാജയം പൂർണമായി സമ്മതിച്ച് മമതാ ബാനർജി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ബയോയിലെ ബംഗാൾ മുഖ്യമന്ത്രി എന്ന പദവി മമത നീക്കം ചെയ്തു. പകരം ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ എന്നാണ് തന്റെ പ്രൊഫൈലിൽ മമത ബാനർജി പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യഘട്ടത്തിൽ പരാജയം അംഗീകരിക്കാൻ മമത തയ്യാറായിരുന്നില്ല. ഇലക്ഷൻ കമ്മീഷനെയും കേന്ദ്ര ഏജൻസികളെയും കുറ്റപ്പെടുത്തിക്കൊണ്ട് ‘ഞാൻ തോറ്റിട്ടില്ല, ഞങ്ങൾ പോരാടും’ എന്നായിരുന്നു മമത നിലപാട് സ്വീകരിച്ചിരുന്നത്.
ബംഗാൾ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയ ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മമതാ ബാനർജി തന്റെ എക്സ് അക്കൗണ്ടിലെ മുഖ്യമന്ത്രി സ്ഥാനം നീക്കം ചെയ്തിരിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം അവസരങ്ങളിൽ ‘മുൻ മുഖ്യമന്ത്രി’ എന്ന് ചേർക്കാറുണ്ടെങ്കിലും ഇതും മമത ഒഴിവാക്കിയിരിക്കുകയാണ്. ഇനി തൃണമൂൽ കോൺഗ്രസ് സ്ഥാപക എന്ന് മാത്രം അറിയപ്പെടാനാണ് മമത ബാനർജിയുടെ തീരുമാനം എന്നാണ് സൂചന.
പതിനഞ്ച് വർഷത്തെ തൃണമൂൽ ഭരണത്തിന് വിരാമമിട്ട് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ആറംഗ മന്ത്രിസഭയാണ് നിലവിൽ അധികാരമേറ്റിരിക്കുന്നത്. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ തുടങ്ങിയ പ്രമുഖരും മന്ത്രിസഭയിലുണ്ട്.
മറുവശത്ത്, പ്രതിപക്ഷ നിരയിലിരുന്ന് ബിജെപി സർക്കാരിനെതിരെ പോരാടുമെന്നും ഇൻഡി സഖ്യത്തെ ശക്തിപ്പെടുത്തുമെന്നുമാണ് മമത ബാനർജിയുടെ പ്രഖ്യാപനം.








