ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ പരീക്ഷണ കേന്ദ്രമായ അബ്ദുൾ കലാം ഐലന്റിൽ നിന്ന് കഴിഞ്ഞ ദിവസം നടന്ന അപ്രതീക്ഷിത മിസൈൽ പരീക്ഷണം ആഗോള പ്രതിരോധ മേഖലയിൽ വലിയ ചർച്ചയാകുന്നു. പരീക്ഷണത്തെക്കുറിച്ച് ഡി.ആർ.ഡി.ഒ ഔദ്യോഗികമായി മൗനം പാലിക്കുന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
സാധാരണ മിസൈൽ പരീക്ഷണങ്ങൾക്ക് നൽകാറുള്ളതിനേക്കാൾ വലിയൊരു പ്രദേശം ബംഗാൾ ഉൾക്കടലിൽ ഇത്തവണ ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലിന്റ പരീക്ഷണമാണെന്ന സൂചനയാണ് നൽകുന്നത്.
ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വൈകുന്നേരത്തോടെ ആകാശത്ത് വിചിത്രമായ വെളിച്ചവും പുകയും ദൃശ്യമായി. മിസൈലിന്റെ സഞ്ചാരപഥമായിരുന്നു ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
മിസൈൽ വീണ്ടും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന വേഗതയും ദിശാവ്യതിയാനങ്ങളും നിരീക്ഷിച്ചപ്പോൾ, ഇത് ഇന്ത്യയുടെ വരാനിരിക്കുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ആയിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.
ഇന്ത്യയുടെ അടുത്ത തലമുറ മിസൈലായ അഗ്നി-6-ന്റെ സാങ്കേതിക വിദ്യകൾ ഇത്തവണ പരീക്ഷിക്കപ്പെട്ടോ എന്നതാണ് പ്രധാന ചോദ്യം. 10,000 കിലോമീറ്ററിലധികം ദൂരപരിധിയും, ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയും അഗ്നി-6-ന്റെ പ്രത്യേകതകളായിരിക്കും.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ചൈനയുടെയും പാകിസ്താൻറെയും പ്രതിരോധ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന ഇന്ത്യ, തന്റെ ആയുധപ്പുരയിലെ കരുത്ത് ലോകത്തെ കാണിച്ചു കൊടുത്തിരിക്കുകയാണ് എന്നാണ് നയതന്ത്ര വിദഗ്ദ്ധർ സൂചന നൽകുന്നത്. ലക്ഷ്യസ്ഥാനം ഏതായാലും, ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധം മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു എന്നതാണ് ഇതിൻറെ അന്തിമ ഫലം










