പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരമേറ്റ ബിജെപി സർക്കാർ രാഷ്ട്രീയ എതിരാളികളോട് പുലർത്തുന്ന മാന്യത ചർച്ചയാകുന്നു. തൃണമൂൽ ഭരണകാലത്ത് കഴിഞ്ഞ 15 വർഷമായി സർക്കാർ പരസ്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സിപിഎം മുഖപത്രമായ ‘ഗണശക്തി’ക്ക് ബിജെപി സർക്കാർ പരസ്യം നൽകി. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഗണശക്തിയുടെ ഒന്നാം പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സുവേന്ദുവിന്റെയും ചിത്രങ്ങളടങ്ങിയ ഔദ്യോഗിക പരസ്യം പ്രത്യക്ഷപ്പെട്ടു. നീണ്ട 35 വർഷം ബംഗാൾ ഭരിച്ച സിപിഎം, അധികാരത്തിൽ നിന്ന് പുറത്തായ ശേഷം മമത സർക്കാരിൽ നിന്ന് കടുത്ത വിവേചനമാണ് നേരിട്ടിരുന്നത്. ഗണശക്തിക്ക് പരസ്യം നൽകാത്തതിനെതിരെ സിപിഎം നിയമപോരാട്ടം നടത്തിയെങ്കിലും മമതയുടെ വാശിക്ക് മുന്നിൽ അത് പരാജയപ്പെടുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന പത്രത്തിന് ബിജെപി സർക്കാരിന്റെ ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്.
ഏകാധിപതിയായ മമത ബാനർജി സ്വീകരിച്ച നിലപാടിൽ നിന്ന് പുതിയ സർക്കാർ മാറ്റം വരുത്തുന്നത് നല്ല കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുകൾക്കിടയിലും മുൻ മുഖ്യമന്ത്രി അന്തരിച്ച ബുദ്ധദേബ് ഭട്ടാചാര്യ, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് എന്നിവരെ ബിജെപി നേതാക്കൾ പ്രശംസ കൊണ്ട് മൂടിയതും ശ്രദ്ധേയമായി. ബുദ്ധദേബ് ഭട്ടാചാര്യയെ ‘നല്ല ഹൃദയത്തിനുടമ’ എന്നാണ് സുവേന്ദു അധികാരി വിശേഷിപ്പിച്ചത്.
പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും അഴിമതിയുടെ കറ പുരളാത്ത നേതാക്കളാണ് ഇവരെന്നും ബിജെപി നേതാക്കൾ തുറന്നു പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം ജനാധിപത്യ മര്യാദകൾ കാത്തുസൂക്ഷിക്കുന്ന ബിജെപിയുടെ ഈ നിലപാട് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.










