ന്യൂഡൽഹി : ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. ഇൻ്റലിജൻസ് ബ്യൂറോയുടെയും കേന്ദ്ര ഏജൻസികളുടെയും മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, തിരക്കേറിയ ചന്തകൾ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.
ചാവേർ ആക്രമണങ്ങൾ, ഐഇഡി സ്ഫോടനങ്ങൾ, ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുക എന്നിവയ്ക്ക് ഭീകരർ മുതിർന്നേക്കാമെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ആസ്ഥാനത്തും സമീപത്തെ സർക്കാർ സ്ഥാപനങ്ങളിലും സായുധ പോലീസിനെ വിന്യസിച്ചു. ഈ ഭാഗങ്ങളിൽ കർശനമായ വാഹന പരിശോധനയും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാലോ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ പോലീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ ആണ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നത് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ചുവപ്പുകോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് സമാനമായ അക്രമങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന ഗതാഗത ഹബുകൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ‘ആൻ്റി സബോട്ടേജ്’ പരിശോധനകൾ ഊർജിതമാക്കി. ഡൽഹി പോലീസിൻ്റെ പ്രത്യേക വിഭാഗമായ ക്വിക്ക് റിയാക്ഷൻ ടീമുകൾ , ബോംബ് ഡിസ്പോസൽ സ്ക്വാഡുകൾ, സ്നിഫർ ഡോഗ് യൂണിറ്റുകൾ എന്നിവയെയും സജ്ജമാക്കിയിട്ടുണ്ട്.








