ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം സ്ഥാപിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. വിവരം പുറത്തറിയാതിരിക്കാൻ ഇറാഖി സൈനികർക്ക് നേരെ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങൾ നടന്നതെന്നാണ് സൂചന.
ഇറാനെതിരായ വ്യോമാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇസ്രായേൽ വ്യോമസേനയ്ക്ക് ആവശ്യമായ ലോജിസ്റ്റിക്സ് സഹായം നൽകുന്നതിനുമായാണ് ഈ താവളം നിർമ്മിച്ചത് എന്നാണ് സൂചന. ഇറാൻ അതിർത്തിക്കടുത്ത് ഇസ്രായേൽ കമാൻഡോകളെയും സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളെയും വിന്യസിക്കുക. ഏതെങ്കിലും ഇസ്രായേലി പൈലറ്റുമാരുടെ വിമാനം ഇറാനിൽ വെച്ച് തകരുകയാണെങ്കിൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുക എന്നിവയാണ് ഇസ്രായേൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ അറിവോടെയാണ് ഈ താവളം നിർമ്മിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മരുഭൂമിയിൽ അസ്വാഭാവികമായ ഹെലികോപ്റ്റർ നീക്കങ്ങളും വെടിയൊച്ചകളും കണ്ട ഒരു ആട്ടിടയനാണ് ഇറാഖി സൈന്യത്തെ വിവരം അറിയിച്ചത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ഈ രഹസ്യ താവളം ഇറാഖി സൈന്യം കണ്ടെത്തുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത്. ഈ സംഭവത്തിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് യുഎസ് സേനയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാഖിന്റെ പ്രാഥമിക നിഗമനം.








