ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ, കേരളത്തിന്റെ ഭാവിക്കായി നടപ്പിലാക്കേണ്ട അഞ്ച് പ്രധാന പരിഷ്കാരങ്ങളാണ് അദ്ദേഹം തന്റെ ‘വിഷ് ലിസ്റ്റിൽ’ പങ്കുവെച്ചത്.
കേരളത്തിൽ അടുത്ത മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പുതിയ സർക്കാരിന് ലഭിച്ച അവസരമാണിതെന്ന് സബ് കലക്ടർ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന നിലയിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.
1. മലപ്പുറം ജില്ലയുടെ വിഭജനം:
മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് പ്രധാന ആവശ്യം. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാകണം ഒരു ജില്ലയുടെ വലിപ്പമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യത്തിനും വേണ്ടിയുള്ള മികച്ചൊരു നിക്ഷേപമായി ഇതിനെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
2. പെൻഷൻ പ്രായം വർദ്ധിപ്പിക്കുക:
കേരളത്തിലെ ഉയർന്ന ആരോഗ്യനിലവാരവും ആയുർദൈർഘ്യവും പരിഗണിച്ച് പെൻഷൻ പ്രായം 60-ലേക്ക് ഉയർത്തണം. നിലവിലെ 56 വയസ്സിൽ പെൻഷൻ നൽകി തുടങ്ങുന്നത് അബദ്ധമാണെന്നും മിനിമം 58 എങ്കിലും ആക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
3. വിദ്യാഭ്യാസ പരിഷ്കാരം:
മലയാളം മീഡിയം എൽ.പി തലത്തിന് അപ്പുറം കൊണ്ടുപോകരുത്. യു.പി തലം മുതൽ ഇംഗ്ലീഷ് മീഡിയം സാർവത്രികമാക്കണം. കൂടാതെ, സ്കൂളുകളിലെ ഗ്രേഡിംഗ് സംവിധാനം പരിഷ്കരിക്കണം. എ പ്ലസ് (A+) ഉദാരവൽക്കരണം അവസാനിപ്പിക്കണമെന്നും ‘ഓൾ പാസ്’ രീതി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
4. നൈറ്റ് ലൈഫ്:
ടൂറിസം മേഖലയുടെ പുരോഗതിക്കും ഐടി അടക്കമുള്ള സേവന മേഖലയിലെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം.









