അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും പ്രസീദ് കൃഷ്ണ തുടർച്ചയായി റൺസ് വിട്ടുകൊടുക്കുന്നതിൽ പതറുമ്പോൾ, മികച്ച ഫോമിലുള്ള ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിലെ ഫോം പരിശോധിച്ചാൽ പ്രസീദ് കൃഷ്ണയെക്കാൾ ടീമിൽ ഇടം അർഹിക്കുന്നത് ഭുവനേശ്വർ കുമാർ തന്നെയാണ്. അടുത്തിടെ അവസാനിച്ച ഐപിഎൽ 2026 സീസണിലെ പ്രകടനങ്ങൾ ഇതിന് അടിവരയിടുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി പന്തെറിഞ്ഞ ഭുവനേശ്വർ 28 വിക്കറ്റുകളുമായാണ് സീസൺ അവസാനിപ്പിച്ചത്. റൺസ് വിട്ടുകൊടുക്കുന്നതിൽ കടുത്ത അച്ചടക്കം പാലിച്ച ഭുവിയുടെ ഇക്കോണമി റേറ്റ് വെറും 7.95 ആയിരുന്നു.
മറുവശത്ത് ഗുജറാത്ത് ടൈറ്റൻസ് താരമായ പ്രസീദ് കൃഷ്ണയ്ക്ക് 16 വിക്കറ്റുകൾ നേടാനായെങ്കിലും റൺസ് വഴങ്ങുന്നതിൽ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. 10.43 എന്ന ഉയർന്ന ഇക്കോണമി റേറ്റിലാണ് പ്രസീദ് റൺസ് വിട്ടുകൊടുത്തത്. അന്താരാഷ്ട്ര ടി20യിൽ 11.54 എന്ന മോശം ഇക്കോണമിയുള്ള പ്രസിദ്ധിന് പകരം പവർപ്ലേയിലും ഡെത്ത് ഓവറുകളിലും റൺസ് കെട്ടിപ്പൂട്ടാൻ നിലവിലെ ഫോം അനുസരിച്ച് ഭുവി തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ.
അയർലൻഡിനെതിരായ ഒന്നാം ടി20യിൽ പ്രസിദ്ധ് കൃഷ്ണ ഒരൊറ്റ ഓവറിൽ 27 റൺസ് വഴങ്ങിയത് ഇന്ത്യൻ തോൽവിയിൽ നിർണ്ണായകമായിരുന്നു. അന്താരാഷ്ട്ര ടി20യിൽ വെറും 6 മത്സരങ്ങളിൽ നിന്ന് 277 റൺസാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്. ടി20 ക്രിക്കറ്റിൽ കളിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിയാനുള്ള ‘ഗെയിം അവയർനസ്സ്’ പ്രസിദ്ധിന് കുറവാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെയാണ് ഭുവനേശ്വർ കുമാറിന്റെ നിയന്ത്രണവും പരിചയസമ്പത്തും ഇന്ത്യയ്ക്ക് തുണയാകുക. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ റെക്കോർഡ് ഭുവിയുടെ പേരിലാണ്. റൺസ് വിട്ടുകൊടുക്കാതെ സമ്മർദ്ദം സൃഷ്ടിച്ച് വിക്കറ്റ് വീഴ്ത്തുന്ന ഭുവിയുടെ ശൈലി, അടി വാങ്ങിക്കൂട്ടുന്ന പ്രസിദ്ധിന് മികച്ചൊരു പകരക്കാരനാകാൻ അദ്ദേഹത്തെ യോഗ്യനാക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പത്ത് എടുത്തു പരിശോധിച്ചാൽ ഭുവനേശ്വറും പ്രസിദ്ധും തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇന്ത്യയ്ക്കായി 87 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഭുവി 23.10 ശരാശരിയിൽ 90 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് വെറും 6.96 ആണ്.
എന്നാൽ പ്രസീദ് കൃഷ്ണ കളിച്ച 6 മത്സരങ്ങളിൽ എട്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇക്കോണമി റേറ്റ് 11.54 ആണ്. അതായത് ഒരോവറിൽ ശരാശരി 11 റൺസിന് മുകളിൽ പ്രസിദ്ധ് വിട്ടുകൊടുക്കുന്നു. അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യൻ ബൗളിങ് നിരയെ നയിക്കാൻ ഭുവിയെപ്പോലൊരു സീനിയർ താരത്തിന്റെ സാന്നിധ്യം ടീമിൽ അനിവാര്യമാണ്. ബൗളിങ് ശൈലിയിലെ വ്യത്യാസങ്ങളാണ് ഭുവനേശ്വറിന് കൂടുതൽ മുൻഗണന നൽകുന്നത്. 6 അടി 2 ഇഞ്ചുകാരനായ കൃഷ്ണ പിച്ചിൽ പന്ത് കുത്തിച്ചുയർത്തുന്ന എഫോഴ്സർ ആണ്. എന്നാൽ ലൈനും ലെങ്തും പിഴച്ചാൽ ഈ ശൈലി ടി20യിൽ എളുപ്പത്തിൽ ബൗണ്ടറി കടത്താനാകും. അയർലൻഡിലെ ചെറിയ ബൗണ്ടറികളിൽ പ്രസിദ്ധിന് സംഭവിച്ചതും ഇതാണ്.
എന്നാൽ ഭുവനേശ്വർ കുമാർ പന്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള കൃത്യമായ സ്വിങ് കൊണ്ടാണ് ബാറ്റർമാരെ കുടുക്കുന്നത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനും ഡെത്ത് ഓവറുകളിൽ കൃത്യമായ യോർക്കറുകൾ എറിയാനും ഭുവിക്കുള്ള കഴിവ് ലോകപ്രശസ്തമാണ്. തുടർച്ചയായി രണ്ട് തവണ ഐപിഎല്ലിൽ പർപ്പിൾ ക്യാപ് നേടിയിട്ടുള്ള ഭുവിയുടെ സാന്നിധ്യം ബൗളിങ്ങിന് കൃത്യമായ പ്ലാനിങ് നൽകും. ആധുനിക ടി20 ക്രിക്കറ്റിൽ എട്ടാമതോ ഒൻപതാമതോ ഇറങ്ങുന്ന ബൗളർമാർ ബാറ്റിങ്ങിൽ നൽകുന്ന സംഭാവനകൾ കളിയിലെ വിജയപരാജയങ്ങൾ നിർണ്ണയിക്കാറുണ്ട്. ഈ മേഖലയിലും പ്രസിദ്ധിനേക്കാൾ എത്രയോ മുന്നിലാണ് ഭുവനേശ്വർ കുമാർ. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിലധികം അർധസെഞ്ചുറികൾ നേടിയിട്ടുള്ള ഭുവി, പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ ജയത്തിലേക്ക് നയിക്കാൻ കെൽപുള്ള മികച്ചൊരു ലോവർ-ഓർഡർ ബാറ്റർ കൂടിയാണ്.
എന്നാൽ പ്രസീദ് കൃഷ്ണ ബാറ്റിങ്ങിൽ യാതൊരു സംഭാവനയും നൽകാത്ത ഒരു പരമ്പരാഗത വാലറ്റക്കാരൻ മാത്രമാണ്. വിക്കറ്റുകൾ വേഗത്തിൽ വീഴുന്ന സാഹചര്യങ്ങളിൽ ഭുവിയുടെ ബാറ്റിങ് കരുത്ത് ഇന്ത്യൻ ഇന്നിങ്സിന് കൂടുതൽ ആഴം നൽകും. ഫോമും കളിയിലെ തന്ത്രങ്ങളും കണക്കിലെടുക്കുമ്പോൾ പ്രസിദ്ധിന് പകരം ഭുവി ടീമിലെത്തേണ്ടത് അനിവാര്യമാണ്.












