ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് പ്രത്യേക അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, ഒരു വർഷത്തേക്ക് വിവാഹങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിർണ്ണായക ഉപദേശവും മോദി നൽകി.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 126 ഡോളറിലേക്ക് ഉയർന്ന സാഹചര്യത്തിൽ, അനാവശ്യ യാത്രകൾ ഒഴിവാക്കി ഇന്ധനം ലാഭിക്കുന്നത് ഒരു ദേശീയ കടമയായി കാണണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. വിദേശനാണ്യം പുറത്തേക്ക് പോകുന്നത് തടയാൻ അടുത്ത ഒരു വർഷത്തേക്ക് വിവാഹ ആവശ്യങ്ങൾക്കായി പോലും സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ കുടുംബങ്ങൾ തയ്യാറാകണം എന്നും മോദി സൂചിപ്പിച്ചു. അതോടൊപ്പം കോവിഡ് കാലത്ത് നാം ശീലിച്ച വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വീഡിയോ കോൺഫറൻസിംഗ് എന്നിവ വീണ്ടും സജീവമാക്കണം. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകമെമ്പാടും വിതരണ ശൃംഖലകൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ എണ്ണക്കമ്പനികൾ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ദുഷ്കരമായത് വളം, ഗ്യാസ് വിതരണത്തെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക ഭദ്രത നിലനിർത്താൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.










