ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ ദേശീയതയുടെ പ്രതീകമായ ‘വന്ദേമാതരം’ മുഴങ്ങിയതിനെതിരെ പ്രതിഷേധവുമായി സിപിഐ. സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരത്തിന് നൽകിയ പ്രാധാന്യം തമിഴ് പ്രാർത്ഥനാ ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’നെ അവഹേളിക്കുന്നതാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യന്റെ ആരോപണം.
ദേശീയതയും പ്രാദേശികതയും ഒരേപോലെ ആഘോഷിക്കപ്പെട്ട വേദിയിൽ വിഘടനവാദപരമായ നിലപാടുകൾ ഉയർത്താനാണ് ഇടതുകക്ഷികൾ ശ്രമിക്കുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
വന്ദേമാതരം ഒരു ദേവതയെ സ്തുതിക്കുന്ന ഗാനമാണെന്നും അതിനാൽ ദേശീയ ഗാനത്തിന് തുല്യമായ പദവി അതിന് നൽകാനാവില്ലെന്നുമാണ് വീരപാണ്ഡ്യന്റെ പ്രസ്താവന. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ലക്ഷക്കണക്കിന് വിപ്ലവകാരികൾക്ക് ആവേശമായ വന്ദേമാതരത്തെ വെറുമൊരു മതപരമായ ഗാനമായി ചുരുക്കിക്കാണാനാണ് അദ്ദേഹം ശ്രമിച്ചത്.
ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് തമിഴ് തായ് വാഴ്ത്തിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയെന്നാരോപിച്ച് തമിഴ് വികാരം ഇളക്കിവിടാനാണ് സിപിഐ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടുവെന്നും വരും ദിവസങ്ങളിൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് സിപിഐയുടെ നിലപാട്.
ഭാവിയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ വേളയിലും മറ്റ് സർക്കാർ ചടങ്ങുകളിലും തമിഴ് ഗീതത്തിന് മാത്രമേ മുൻഗണന നൽകാവൂ എന്ന് അദ്ദേഹം ശഠിക്കുന്നു.
എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു സന്ദേശം മുഖ്യമന്ത്രി വിജയ് നൽകാൻ ശ്രമിക്കുമ്പോൾ, വന്ദേമാതരത്തെ തർക്കവിഷയമാക്കി മാറ്റുന്നത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കാം. തമിഴ് സംസ്‌കാരത്തെയും ദേശീയ മൂല്യങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു രീതിയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ദൃശ്യമായതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഭാരതാംബയെ പ്രകീർത്തിക്കുന്ന ഗീതം ആലപിക്കപ്പെട്ടതിനെ രാഷ്ട്രീയ നേട്ടത്തിനായി എതിർക്കുന്നത് തമിഴ്‌നാടിന്റെ വികസനത്തിന് ഗുണകരമാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ തമിഴ്‌നാട്ടിൽ ദേശീയതയും പ്രാദേശികവാദവും തമ്മിലുള്ള സംവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.








