ടെഹ്റാൻ : യുഎസ്-ഇറാൻ സംഘർഷത്തിനിടെ അമേരിക്കൻ യുദ്ധവിമാനം തകർന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ഏപ്രിൽ മാസത്തിൽ ഇറാന് മുകളിൽ വെച്ച് വെടിയേറ്റു വീണ യു.എസ് വ്യോമസേനയുടെ അത്യാധുനിക എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിലെ പൈലറ്റാണ്, താൻ വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രഹസ്യാന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ഇറാന് മുകളിൽ വെച്ച് യുഎസ് യുദ്ധവിമാനം തകർന്നു വീഴുന്നതിന് തൊട്ടുമുമ്പ് ആകാശത്ത് ‘ജെല്ലിഫിഷ്’ രൂപത്തിൽ ഒന്നിച്ച് നീങ്ങുന്ന ഭീമാകാരമായ ഡ്രോൺ കൂട്ടത്തെ കണ്ടതായാണ് പൈലറ്റ് മൊഴി നൽകിയിരിക്കുന്നത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് പുറത്തുവിട്ടത്.
യുഎസ് കമാൻഡോകൾ നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് പൈലറ്റും വിമാനത്തിലെ വെപ്പൺ സിസ്റ്റംസ് ഓഫീസറും ശത്രുരാജ്യത്ത് നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ ഡീബ്രിഫിംഗിലാണ് പൈലറ്റ് ആകാശത്തെ ആ ഞെട്ടിക്കുന്ന കാഴ്ച വിവരിച്ചത്. ”പല വലുപ്പത്തിലുള്ള ഡ്രോണുകൾ പരസ്പരം ബന്ധിപ്പിച്ച്, ഒരൊറ്റ ജീവിയെപ്പോലെയാണ് ആകാശത്ത് ചലിച്ചിരുന്നത്. വലിയ ഡ്രോണുകൾക്ക് താഴെ കാലുകൾ പോലെ ചെറിയ ഡ്രോണുകൾ തൂങ്ങിക്കിടന്നു. കണ്ടാൽ ഒരു ജെല്ലിഫിഷിനെപ്പോലെ തോന്നുമായിരുന്നു. യഥാർത്ഥ ഏലിയൻ സിനിമകളിലെപ്പോലെയുള്ള കാഴ്ച,” എന്നാണ് പൈലറ്റിന്റെ മൊഴിയെ ഉദ്ധരിച്ച് യുഎസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് വെളിപ്പെടുത്തിയത്. വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ പുറത്തേക്ക് ചാടുന്ന സമയത്ത് ആകാശം മുഴുവൻ ഡ്രോണുകൾ കൊണ്ട് നിറഞ്ഞ ഒരു ‘മൈൻഫീൽഡ്’ പോലെ ആയിരുന്നുവെന്നും പൈലറ്റ് സൂചിപ്പിച്ചു.
പ്രതിരോധ വിദഗ്ധരുടെ അഭിപ്രായത്തിൽ, പൈലറ്റ് വിവരിച്ചത് ‘വൺ-ടു-മെനി മെഷ്ഡ് നെറ്റ്‌വർക്കിംഗ്’ എന്ന അത്യാധുനിക ഡ്രോൺ കൂട്ടായ്മയെക്കുറിച്ചാണ്. ഈ കൂട്ടത്തിൽ ഒരു പ്രധാന വലിയ ഡ്രോൺ (Mothership) ഉണ്ടായിരിക്കും. ഇതായിരിക്കും മറ്റ് ചെറിയ ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ഡ്രോണുകൾ പരസ്പരം സാറ്റലൈറ്റ് അല്ലെങ്കിൽ റേഡിയോ ലിങ്കുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ശത്രുക്കൾ ജാമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിഗ്നൽ തകർത്താലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്തി ലക്ഷ്യത്തിലേക്ക് നീങ്ങാനാകും. താഴ്ന്ന ഉയരത്തിൽ പറക്കുന്ന ഇത്തരം നൂറുകണക്കിന് ഡ്രോണുകൾക്ക് ഒരു വലിയ പ്രദേശത്തെ ആകാശ പ്രതിരോധ ശൃംഖലയെ നിഷ്പ്രഭമാക്കാനും യുദ്ധവിമാനങ്ങളുടെ ലക്ഷ്യം തെറ്റിക്കാനും സാധിക്കും. ഇതുവരെ ചൈനയ്ക്കും റഷ്യയ്ക്കും മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ‘ഡ്രോൺ സ്വാം’ (Drone Swarm) സാങ്കേതികവിദ്യ ഇറാൻ സ്വന്തമാക്കിയോ എന്നാണ് ഇപ്പോൾ അമേരിക്കൻ സൈനിക വൃത്തങ്ങൾ പരിശോധിക്കുന്നത്.








