അന്താരാഷ്ട്ര വേദിയിൽ ഖാലിസ്ഥാനി ഭീകരവാദത്തെയും അവർക്ക് കുടപിടിക്കുന്ന കനേഡിയൻ ഭരണകൂടത്തെയും തുറന്നുകാട്ടിയ ഭാരതത്തിന്റെ ഉറച്ച ദേശീയ നിലപാടുകൾക്ക് ഒടുവിൽ വൻ വിജയം. 1985-ൽ 329 നിരപരാധികളുടെ ജീവനെടുത്ത എയർ ഇന്ത്യ ‘കനിഷ്ക’ വിമാനം ബോംബ് വെച്ച് തകർത്തത് കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരാണെന്ന് നാല് പതിറ്റാണ്ടിന് ശേഷം കാനഡയുടെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസിയായ സി.എസ്.ഐ.എസ് (CSIS) ആദ്യമായി പരസ്യമായി സമ്മതിച്ചു. വിമാനാക്രമണം നടന്ന അന്ന് മുതൽ ഇത് ഖാലിസ്ഥാൻ ഭീകര സംഘടനയായ ‘ബബ്ബർ ഖൽസ’യുടെ ആസൂത്രിത ഭീകരാക്രമണമാണെന്ന് ഭാരതം ആവർത്തിച്ച് വ്യക്തമാക്കിയതായിരുന്നു. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഭാരതവിരുദ്ധ ശക്തികളെ പ്രീതിപ്പെടുത്താനുമായി ഇത്രയും കാലം ഈ സത്യം മൂടിവെച്ച കാനഡയ്ക്ക്, ഒടുവിൽ നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര സമ്മർദ്ദങ്ങൾക്ക് മുന്നിൽ കടുത്ത കുറ്റസമ്മതം നടത്തേണ്ടി വന്നിരിക്കുകയാണ്.
ഭീകരതയുടെ ഇരകളെ അനുസ്മരിക്കുന്ന ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കനേഡിയൻ ഏജൻസിയായ സി.എസ്.ഐ.എസ് തങ്ങളുടെ ചരിത്രപരമായ ഈ വെളിപ്പെടുത്തൽ നടത്തിയത്. “1985 ജൂൺ 23-ന് കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാനി തീവ്രവാദികൾ ഒളിപ്പിച്ചു കടത്തിയ ബോംബാണ് എയർ ഇന്ത്യ ഫ്ലൈറ്റ് 182 തകർത്തത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്” എന്ന് കനേഡിയൻ ഏജൻസിക്ക് തുറന്നു പറയേണ്ടി വന്നു. ടൊറന്റോയിൽ നിന്നും ലണ്ടൻ വഴി മുംബൈയിലേക്ക് വരികയായിരുന്ന ബോംബിങ് 747 ‘ചക്രവർത്തി കനിഷ്ക’ വിമാനമാണ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് ഭീകരർ ബോംബ് വെച്ച് തകർത്തത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ജസ്റ്റിൻ ട്രൂഡോയെപ്പോലുള്ള തീവ്ര ഇടത്-ലിബറൽ നേതാക്കൾ കാനഡയിലെ മണ്ണിൽ ഖാലിസ്ഥാൻ ഭീകരർക്ക് പരസ്യമായി അഭയവും സ്വതന്ത്രമായി പ്രവർത്തിക്കാൻ ലൈസൻസും നൽകുമ്പോൾ, സ്വന്തം രാജ്യത്തെ സുരക്ഷാ ഏജൻസി തന്നെ ഈ ഭീകരവാദമാണ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയെന്ന് വ്യക്തമാക്കിയത് ട്രൂഡോ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്.
. ജസ്റ്റിസ് ജോൺ മേജർ നടത്തിയ അന്വേഷണത്തിൽ കനേഡിയൻ ഏജൻസികൾക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നിരുന്നു. ഭീകര നേതാവ് തൽവീന്ദർ സിങ് പാർമറെ കനേഡിയൻ ഏജൻസി നിരീക്ഷിച്ചിരുന്നുവെങ്കിലും കാനഡയിലെ ആഭ്യന്തര ഏജൻസികൾ തമ്മിലുള്ള തർക്കം കാരണം പ്രധാന തെളിവുകളായ നൂറുകണക്കിന് മണിക്കൂർ ദൈർഘ്യമുള്ള ഫോൺ റെക്കോർഡിങ്ങുകൾ അവർ തന്നെ നശിപ്പിച്ചു കളയുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കനേഡിയൻ പൗരത്വമുള്ള ഭാരതീയരായിരുന്നതിനാൽ, ഇത് ഇന്ത്യയുടെ മാത്രം ആഭ്യന്തര പ്രശ്നമാണെന്ന കടുത്ത വംശീയ അനാസ്ഥയാണ് അന്നത്തെ കനേഡിയൻ ഭരണാധികാരികൾ പുലർത്തിയത്. തുടർന്ന് സാക്ഷികളെ ഭീകരർ കൊലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ 2005-ൽ നടന്ന ക്രിമിനൽ കേസിൽ ഭീകരർ രക്ഷപ്പെടുന്ന അവസ്ഥയുമുണ്ടായി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡയിലെ തീവ്രവാദികൾ ഭാരതത്തിന്റെ നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്യുമ്പോൾ ഭാരത സർക്കാർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വിഘടനവാദികളെ സംരക്ഷിക്കുന്ന കാനഡയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നാൽ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഗ്രൂപ്പുകൾ കാനഡയുടെ മണ്ണ് ഉപയോഗിച്ച് ഭീകരവാദത്തിന് ഫണ്ട് കണ്ടെത്തുകയും വിനാശകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് സി.എസ്.ഐ.എസിന്റെ സമീപകാല വാർഷിക റിപ്പോർട്ടും മുന്നറിയിപ്പ് നൽകുന്നു.









