ഭോപ്പാൽ : ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി കോടതിയിൽ. ഇത്തവണ മധ്യപ്രദേശ് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധിയും മാപ്പ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ മകൻ കാർത്തികേയ സിങ് ചൗഹാൻ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ ആണ് രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചത്. തന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശം ഒരു ‘അബദ്ധം’ ആയിരുന്നുവെന്നും അത് കാർത്തികേയ സിങ്ങിനെ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കിയാണ് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ രേഖാമൂലം മാപ്പപേക്ഷ സമർപ്പിച്ചത്.
ഭോപ്പാലിലെ പ്രത്യേക കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പുതിയ നീക്കം. 2018-ൽ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഝാബുവയിൽ നടന്ന ഒരു പൊതുറാലിയിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, ആഗോളതലത്തിൽ വലിയ ചർച്ചയായ ‘പനാമ പേപ്പേഴ്സ്’ കള്ളപ്പണ രേഖകളിൽ ശിവരാജ് സിങ് ചൗഹാന്റെ മകന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസംഗിച്ചിരുന്നു. ഈ പ്രസ്താവന തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും മോശമായി ബാധിച്ചുവെന്ന് കാണിച്ച് കാർത്തികേയ സിങ് ഭോപ്പാലിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ത്രിക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഇപ്പോൾ, രാഹുൽ ഗാന്ധിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അജയ് ഗുപ്ത കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിക്ക് പേര് മാറിപ്പോയതാണ് എന്നാണ്. പനാമ പേപ്പേഴ്സ് വിവാദവുമായി ബന്ധപ്പെട്ട് അന്ന് പൊതുവേദികളിൽ ഉയർന്നു കേട്ടിരുന്ന ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും അദ്ദേഹത്തിന്റെ മകന്റെയും പേരുകളുമായി മാറിപ്പോയതാണ് ഈ അബദ്ധത്തിന് കാരണംമെന്നാണ് രാഹുൽഗാന്ധി കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രസംഗത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടയുടൻ, തൊട്ടടുത്ത ദിവസം രാവിലെ തന്നെ രാഹുൽ ഗാന്ധി ഈ പ്രസ്താവന പരസ്യമായി പിൻവലിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. തന്റെ ഈ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കാർത്തികേയ സിങ്ങിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുൽ ഗാന്ധി കോടതിയിൽ നൽകിയ മാപ്പപേക്ഷയിൽ പറയുന്നു.








