ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘നേത്ര’ (NETRA) എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ (AEW&C) സിസ്റ്റത്തിന് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ലഭിച്ചു. ബെംഗളൂരുവിലെ സെന്റർ ഫോർ എയർബോൺ സിസ്റ്റംസിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഇതോടെ, പൂർണ്ണമായ യുദ്ധസന്നദ്ധതയും വ്യോമയോഗ്യതയും തെളിയിച്ചുകൊണ്ട് ‘നേത്ര’ ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക പ്രതിരോധ വ്യൂഹത്തിന്റെ ഭാഗമായി മാറി.
ആധുനിക വ്യോമയുദ്ധങ്ങളിൽ ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന പറക്കുന്ന കൺട്രോൾ റൂമുകളാണ് AEW&C അഥവാ അവാക്സ് വിമാനങ്ങൾ. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പറന്നുയരുന്ന ശത്രുക്കളുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ വളരെ അകലെവെച്ചുതന്നെ കണ്ടെത്താൻ ഇതിന് സാധിക്കും. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുക മാത്രമല്ല, ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് കൃത്യമായ ദിശാസൂചന നൽകാനും നിലത്തുള്ള കൺട്രോൾ റൂമുകളിലേക്ക് തത്സമയ യുദ്ധവിവരങ്ങൾ എത്തിക്കാനും ഇവയ്ക്ക് കഴിയുന്നതാണ്.
ബ്രസീലിയൻ കമ്പനിയായ എംബ്രയറിന്റെ വിമാനത്തിലാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ റഡാർ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഒരേസമയം അന്തരീക്ഷത്തിലെയും കടലിലെയും നൂറുകണക്കിന് ലക്ഷ്യങ്ങളെ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ്. വിവിധ ഡിആർഡിഒ ലബോറട്ടറികളുടെ സംയുക്ത കൂട്ടായ്മയിലാണ് ഇതിന്റെ സബ്-സിസ്റ്റങ്ങൾ വികസിപ്പിച്ചത്. 2017 ഫെബ്രുവരിയിലാണ്
ആദ്യ ‘നേത്ര’ വിമാനം ഡിആർഡിഒ വ്യോമസേനയ്ക്ക് ഔദ്യോഗികമായി കൈമാറുകയും ഒക്ടോബറിൽ ഐഒസി പദവി നേടുകയും ചെയ്തത്. തുടർന്ന് 2026 ജൂണിൽ എല്ലാവിധ പരീക്ഷണങ്ങളും പൂർത്തിയാക്കി പൂർണ്ണ യുദ്ധസന്നദ്ധതയ്ക്കുള്ള ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് (FOC) സ്വന്തമാക്കി.








