വെനസ്വേലയിൽ വൻ നാശനഷ്ടം വിതച്ച വിനാശകരമായ ഇരട്ട ഭൂചലനങ്ങളിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തമുഖത്തുള്ള വെനസ്വേലൻ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഭാരതം തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വ്യാഴാഴ്ച എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തന്റെ അനുശോചന സന്ദേശം പങ്കുവെച്ചത്. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി വെനസ്വേലൻ സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ഈ പ്രയാസകരമായ സമയത്ത് ദുരന്തബാധിതരായ എല്ലാവർക്കും ഒപ്പം ഇന്ത്യ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വെനസ്വേലയെ നടുക്കി കേവലം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. വെനസ്വേലയിൽ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ഭീകരമായ ഭൂകമ്പങ്ങളിലൊന്നാണിത്. ആദ്യ ഭൂചലനം തീരദേശ മേഖലയായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയിൽ 22 കിലോമീറ്റർ ആഴത്തിലും, രണ്ടാമത്തേത് തൊട്ടടുത്ത മിനിറ്റിൽ 10 കിലോമീറ്റർ ആഴത്തിലുമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു. ഭൂകമ്പത്തിന്റെ അതിശക്തമായ പ്രകമ്പനം ഏകദേശം 1,700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിലും അയൽരാജ്യമായ കൊളംബിയയിലും അനുഭവപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. വൻ കെട്ടിടങ്ങൾ തകർന്നുവീണതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളാണ് ജീവനും കൊണ്ട് തെരുവുകളിലേക്ക് ഓടിയിറങ്ങിയത്.
ഭൂകമ്പം വിതച്ച വൻ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ വെനസ്വേലൻ താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരമെങ്കിലും മരണസംഖ്യയോ നാശനഷ്ടങ്ങളുടെ പൂർണ്ണമായ വിവരങ്ങളോ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയ്ക്കും കെട്ടിടങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനാൽ വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചിരിക്കുകയാണ്. സ്കൂളുകൾക്കും കോളേജുകൾക്കും ഏതാനും ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച സർക്കാർ, നിലവിൽ പല സ്കൂളുകളും താൽക്കാലിക അഭയകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസിലെ സബ്‌വേ ട്രെയിൻ ഗതാഗതവും പ്രകൃതിവാതക വിതരണവും സുരക്ഷ മുൻനിർത്തി നിർത്തിവെച്ചു. പരിക്കേറ്റവരെ അടിയന്തിരമായി സഹായിക്കാൻ രാജ്യത്തെ മുഴുവൻ ആരോഗ്യ പ്രവർത്തകരും ഉടൻ തന്നെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര സഹായം കാത്തിരിക്കുകയാണ് വെനസ്വേല ഇപ്പോൾ.










