കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രത പുലർത്തുന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം പ്രഖ്യാപനം മതിയെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചന. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് പോര് അടങ്ങിയ ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ പാർട്ടിയിൽ അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്ന് ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തെരുവ് യുദ്ധത്തിലേക്കും പോസ്റ്റർ അടിയിലേക്കും തർക്കം നീങ്ങിയത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, നേതാക്കളുടെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ള മൂന്ന് നേതാക്കളും പിന്മാറാൻ തയ്യാറല്ല. ഹൈക്കമാൻഡിന് ഏറ്റവും പ്രിയപ്പെട്ട നേതാവ് എന്ന നിലയിൽ കെ.സി തന്നെ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന് അനുകൂലമായി നിൽക്കുന്നവർ. പ്രഖ്യാപനം നീളുന്നത് തങ്ങൾക്ക് അനുകൂലമാണെന്ന് വിഡി, ആർസി പക്ഷക്കാരും വിശ്വസിക്കുന്നു. ചർച്ചകൾ നീളുന്നതിലൂടെ തങ്ങളുടെ വാദങ്ങൾ ഹൈക്കമാൻഡ് കൂടുതൽ ഗൗരവത്തോടെ പരിഗണിക്കുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.
ദില്ലിയിലെ ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ഹൈക്കമാൻഡുമായി എല്ലാം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എടുക്കുന്ന യുക്തമായ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.









