കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും കേന്ദ്ര സർക്കാരിന്റെ വിവാദ നയങ്ങളും വിശകലനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതനിരപേക്ഷതയുടെ മണ്ണായ കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവത്തോടെ കാണുന്നുവെന്നും പാർട്ടി ഇതിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണ്. പിണറായി വിജയനെ മുഖ്യമന്ത്രി എന്ന നിലയിലാണ് ഉയർത്തിക്കാട്ടിയത്. :ബിജെപി ജയിച്ച മൂന്നിടത്തും ഇടതുപക്ഷം രണ്ടാം സ്ഥാനത്തെത്തി ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം മൂലമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശ യാത്രകൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ എം.എ. ബേബി പരിഹസിച്ചു. വിദേശ യാത്രകൾ ഒഴിവാക്കണമെന്ന ഈ ഉപദേശം മോദി സ്വയം നടപ്പാക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ വിജ്ഞാപനം ഇറക്കിയ കേന്ദ്ര നടപടിയെ അദ്ദേഹം അപലപിച്ചു. നോയിഡയിൽ ആയിരക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി സമരമുഖത്ത് ഇറങ്ങിയത് ഈ നയങ്ങളുടെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതാദ്യമായി കാവൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പരസ്യ പ്രതികരണം വന്നതും ഇന്നായിരുന്നു. ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്നായിരുന്നു പിണറായിയുടെ മറുപടി. ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് പിണറായി ആദ്യമായി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.











