തൃശ്ശൂർ : കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. കോടതിയിൽ പോകുന്നതിനിടെ യാദൃശ്ചികമായി ക്ഷേത്രത്തിലെത്തിയതാണെന്നും ഇതൊരു ഭക്തിപ്രകടനമല്ലെന്നും ജയരാജൻ സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് പി. ജയരാജൻ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തിയത്. അദ്ദേഹം ക്ഷേത്രപരിസരത്ത് നിൽക്കുന്ന ദൃശ്യങ്ങൾ ബിജെപി പ്രവർത്തകർ പുറത്തുവിട്ടതോടെയാണ് സന്ദർശനം വിവാദമായത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിക്ക് പിന്നാലെ ശത്രുദോഷ പരിഹാരത്തിനായാണ് ജയരാജൻ ക്ഷേത്രത്തിലെത്തിയതെന്നായിരുന്നു ബിജെപി സൂചിപ്പിച്ചിരുന്നത്. വിവാദം കൊഴുത്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയരാജൻ വിശദീകരണം നൽകുകയായിരുന്നു. എറണാകുളത്ത് കോടതി ആവശ്യത്തിനായി പോകുന്നതിനിടെയാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയത്. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ചും അവിടുത്തെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല തുടങ്ങിയ പ്രതിഷ്ഠകളെക്കുറിച്ചും വായനയിലൂടെയും പഠനത്തിലൂടെയും അറിവുണ്ട്. ഇത് നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് പോയത്. ചരിത്രത്തെയും സമൂഹത്തെയും പഠിക്കാനാണ് സന്ദർശനം നടത്തിയത്. ക്ഷേത്രത്തിൽ കയറി ദർശനം നടത്തിയിട്ടില്ല എന്നും പി ജയരാജൻ വിശദീകരണം നൽകി.
തന്റെ പുതിയ പുസ്തകമായ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന കൃതിയുടെ രചനയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ രഹസ്യമായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തിയ പി ജയരാജൻ ആളുകൾ ശ്രദ്ധിക്കുന്നതായി കണ്ടപ്പോൾ ഉടൻതന്നെ മടങ്ങുകയായിരുന്നു. എന്നാൽ താൻ ഭക്തനായി എന്ന് പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് ആണ് സംഭവം വിവാദമായപ്പോൾ ജയരാജൻ മറുപടി നൽകിയത്.








