മംഗളൂരു: ദക്ഷിണ കന്നഡയുടെ പുണ്യഭൂമിയായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം വരുമാനത്തിൽ പുതിയ ചരിത്രമെഴുതുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 167.89 കോടി രൂപ വരുമാനം നേടി, കർണാടകയിലെ ഏറ്റവും സമ്പന്നമായ മുസ്രായി ക്ഷേത്രമെന്ന പദവി തുടർച്ചയായ പതിനഞ്ചാം വർഷവും കുക്കെ നിലനിർത്തി.
ഭക്തജനത്തിരക്ക് വർദ്ധിച്ചതോടെ വരുമാനത്തിലും വൻ വർദ്ധനവാണ് ഉണ്ടായത്. 2024-25 വർഷത്തിൽ 155 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ, ഇത്തവണ അത് 12 കോടി രൂപ കൂടി വർദ്ധിച്ചു. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ക്ഷേത്രത്തിന്റെ ആകെ ചെലവ് 85.20 കോടി രൂപയാണ്. ബാക്കി തുക ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. കേവലം ഭണ്ഡാര വരവ് മാത്രമല്ല, ക്ഷേത്രത്തിന്റെ ആസ്തികളിൽ നിന്നുള്ള വരുമാനവും കൃത്യമായി ലഭിക്കുന്നുണ്ട്.
സർപ്പസംസ്കാരം, ആശ്ലേഷ ബലി തുടങ്ങിയ പ്രത്യേക വഴിപാടുകൾ വഴി ലഭിച്ച തുകയാണ് ഇതിൽ പ്രധാനം.ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയിനത്തിൽ വലിയൊരു തുക ലഭിച്ചു. ഭക്തർക്കായി നിർമ്മിച്ച ചൗൾട്രികളിൽ നിന്നും മറ്റ് കെട്ടിടങ്ങളിൽ നിന്നുമുള്ള വാടകയിനത്തിലും വരുമാനം വരുന്നുണ്ട്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളിൽ നിന്നുള്ള വിളവെടുപ്പും വരുമാനത്തിന് കരുത്തേകി.
സർപ്പദോഷ പരിഹാരത്തിനുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കുക്കെ സുബ്രഹ്മണ്യ. സിനിമാ താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ, കായിക താരങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഇവിടെ എത്താറുണ്ട്. ക്ഷേത്രത്തിലെ ചിട്ടയായ ഭരണസംവിധാനവും സൗകര്യങ്ങളും ഭക്തരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.












