ശ്രീനഗർ : ജമ്മു കശ്മീരിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ഇസ്ലാമിക വാദികളുടെ ആവശ്യം ശക്തമാകുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മദ്യപാനം വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഇസ്ലാം മതം മദ്യപാനം അനുവദിക്കുന്നില്ലെന്ന് തനിക്കറിയാമെന്നും എന്നാൽ ജമ്മു കശ്മീരിൽ വിവിധ മതസ്ഥരും വിനോദസഞ്ചാരികളും താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതം അനുവദിക്കുന്നവർക്ക് മദ്യം ലഭ്യമാക്കുന്നതിൽ തെറ്റില്ലെന്നും ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ഇപ്പോൾ പ്രതിപക്ഷമായ പിഡിപിയും മതനേതാക്കളും സ്വന്തം പാർട്ടിയിലെ ചില എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കശ്മീരിന്റെ റവന്യൂ വരുമാനത്തിൽ മദ്യവിൽപനയിൽ നിന്നുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഈ വരുമാന നഷ്ടം പരിഹരിക്കുകയാണെങ്കിൽ രണ്ട് മിനിറ്റിനുള്ളിൽ മദ്യം നിരോധിക്കാമെന്ന് ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
തന്റെ സർക്കാർ അധികാരമേറ്റ ശേഷം പുതിയ മദ്യശാലകൾക്കൊന്നും അനുമതി നൽകിയിട്ടില്ലെന്നും നിലവിലുള്ളവ ജനവാസ മേഖലകളിൽ നിന്ന് മാറ്റാൻ ശ്രമിക്കുമെന്നും ഒമർ അബ്ദുള്ള ഉറപ്പുനൽകി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിൽ മദ്യശാലകൾക്ക് നേരെ മതസംഘടനകൾ നേരത്തെ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്യനിരോധന വിഷയത്തിൽ ഒമർ അബ്ദുള്ള സ്വീകരിച്ച നിലപാട് വരും ദിവസങ്ങളിൽ ജമ്മു കശ്മീർ നിയമസഭയിലും തെരുവുകളിലും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.










