പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാരുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, കോവിഡ് കാലത്തെ ചില നല്ല ശീലങ്ങൾ പുനരാരംഭിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്. വർക്ക് ഫ്രം ഹോം (WFH), അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കൽ, ഇന്ധന ഉപയോഗം കുറയ്ക്കൽ, സ്വർണ്ണ ഉപഭോഗത്തിൽ മിതത്വം പാലിക്കൽ എന്നിവയിലൂടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം (Forex Reserve) സംരക്ഷിക്കാൻ ഓരോ ഭാരതീയനും പങ്കുചേരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഡോദരയിൽ നടന്ന ചടങ്ങിലുൾപ്പെടെ 24 മണിക്കൂറിനിടെ രണ്ടുതവണയാണ് പ്രധാനമന്ത്രി ഈ ആഹ്വാനം നടത്തിയത്. ഇത് കേവലം ഒരു അഭ്യർത്ഥനയല്ല, മറിച്ച് ആഗോള പ്രതിസന്ധിക്കിടയിലും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാനുള്ള മുൻകരുതൽ നീക്കമാണ്.
ഭാരതം അതിന്റെ ഊർജ്ജ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷം നീണ്ടുപോകുന്നത് എണ്ണ ഇറക്കുമതി ചെലവ് കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. കോവിഡ് കാലത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശങ്ങൾ എത്രത്തോളം നിർണ്ണായകമാണെന്ന് വ്യക്തമാകും. 2020-21 കാലഘട്ടത്തിൽ യാത്രകൾ കുറഞ്ഞതോടെ എണ്ണ ഇറക്കുമതിയിനത്തിൽ മാത്രം ഭാരതം 23.8 ബില്യൺ ഡോളറാണ് ലാഭിച്ചത്. 2019-ൽ 36.2 ബില്യൺ ഡോളറായിരുന്ന എണ്ണ ഇറക്കുമതി ബില്ല് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ 12.4 ബില്യൺ ഡോളറിലേക്ക് ചുരുങ്ങി. ഇന്ന് കോവിഡിന്റേത് പോലെ നിയമപരമായ നിയന്ത്രണങ്ങളില്ലെങ്കിലും, രാജ്യസ്‌നേഹത്താൽ പ്രേരിതമായ ഒരു സ്വമേധയാ മാറ്റമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ആഡംബര പൂർണ്ണമായ വിദേശ യാത്രകളും ഡെസ്റ്റിനേഷൻ വെഡിങ്ങുകളും ഒഴിവാക്കുന്നത് വഴി വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാനാകും. 2024-ൽ മാത്രം മൂന്ന് കോടിയിലധികം ഭാരതീയരാണ് വിദേശയാത്ര നടത്തിയത് എന്നത് കണക്കിലെടുക്കുമ്പോൾ, ഇതിൽ വരുത്തുന്ന ചെറിയ കുറവ് പോലും രാജ്യത്തിന് വലിയ കരുത്താകും.
ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും കാർപൂളിംഗ് രീതി നടപ്പിലാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഐടി മേഖലയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഭാഗികമായെങ്കിലും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയാൽ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. 2025-26 കാലയളവിൽ ഭാരതത്തിന്റെ പെട്രോൾ ആവശ്യം 42 മില്യൺ മെട്രിക് ടണ്ണും ഡീസൽ ആവശ്യം 95 മില്യൺ മെട്രിക് ടണ്ണും കടക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ഓരോ ലിറ്റർ ഇന്ധനം ലാഭിക്കുന്നതും രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്. നിലവിൽ ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 700 ബില്യൺ ഡോളറിലേക്ക് കുതിക്കുകയാണ്. ആഗോള അസ്ഥിരതയ്ക്കിടയിലും രൂപയുടെ മൂല്യം പിടിച്ചുനിർത്താനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. ആഡംബരത്തിന് പകരം രാജ്യത്തിന്റെ അതിജീവനം ലക്ഷ്യമിട്ടുള്ള ഒരു ജനകീയ മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.








