ന്യൂഡൽഹി : ഹിന്ദുമതവുമായി ബന്ധപ്പെട്ട ചില നിർണായക നിരീക്ഷണങ്ങൾ വ്യക്തമാക്കി സുപ്രീംകോടതി. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഹിന്ദുമതത്തെക്കുറിച്ച് ഇന്ന് കോടതിയിൽ സൂചിപ്പിച്ചത്. ഹിന്ദുമതം ഒരു ജീവിതരീതിയാണെന്നും ഭക്തി തെളിയിക്കാൻ ക്ഷേത്രദർശനം നടത്തണമെന്നത് നിർബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മതം, വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള സുപ്രധാനമായ പരാമർശങ്ങൾ നടത്തിയത്.
“ഹിന്ദുമതം എന്നത് കേവലം ചടങ്ങുകളിലധിഷ്ഠിതമായ ഒന്നല്ല, മറിച്ച് ഒരു ജീവിതരീതിയാണ്. ഒരു വ്യക്തിക്ക് ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്നോ പ്രത്യേക ആചാരങ്ങൾ അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ല. ഒരാൾ തന്റെ വീട്ടിലോ കുടിലിലോ ഒരു വിളക്ക് കൊളുത്തുന്നത് പോലും അയാളുടെ വിശ്വാസം തെളിയിക്കാൻ മതിയായതാണ്. ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന് ആചാരങ്ങൾ തടസ്സമാകരുത്,” എന്നും സുപ്രീംകോടതി ഇന്ന് നടന്ന വാദം കേൾക്കലിൽ വ്യക്തമാക്കി. എല്ലാ ആചാരങ്ങളും കോടതികൾ പരിശോധിക്കാൻ തുടങ്ങിയാൽ മതങ്ങളുടെ ആന്തരിക ഘടന തകരുമെന്ന് ഈ വിഷയത്തിൽ നേരത്തെ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
മതപരമായ ആചാരങ്ങളെ ഭരണഘടനാപരമായ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ എങ്ങനെ വിലയിരുത്താം എന്നതിലാണ് ഇപ്പോൾ സുപ്രീംകോടതിയിൽ വാദം തുടരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കൂടാതെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുള്ള തുടങ്ങിയവരാണ് വാദം കേൾക്കുന്ന വിശാല ബെഞ്ചിലുള്ളത്. 2018-ലെ ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച്, മതപരമായ ആചാരങ്ങളിലെ ലിംഗവിവേചനം സംബന്ധിച്ച വിശാലമായ നിയമപ്രശ്നങ്ങൾ ഈ ഒമ്പതംഗ ബെഞ്ചിന് വിടുകയായിരുന്നു.








