ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ. കൽക്കരിയിൽ നിന്ന് ഇന്ധനവും രാസവസ്തുക്കളും നിർമ്മിക്കുന്ന ‘കോൾ ഗ്യാസിഫിക്കേഷൻ’ പദ്ധതികൾക്ക് കരുത്തേകാൻ 37,500 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഭാരതത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
കൽക്കരിയെ നേരിട്ട് കത്തിക്കുന്നതിന് പകരം അതിനെ വാതകമാക്കി മാറ്റി മെഥനോൾ, അമോണിയ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുകയാണ് ‘കോൾ ഗ്യാസിഫിക്കേഷൻ’ പദ്ധതിയുടെ ലക്ഷ്യം. 2030-ഓടെ 100 ദശലക്ഷം ടൺ കൽക്കരി വാതകവൽക്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നേരിട്ട് കൽക്കരി ഉപയോഗിക്കുന്നതിനേക്കാൾ മലിനീകരണം കുറഞ്ഞ രീതിയാണിത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ , സ്വകാര്യ മേഖല, ചെറുകിട സംരംഭങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇൻസെന്റീവ് നൽകുക.
കൽക്കരി വാതകവൽക്കരണ പദ്ധതിയിലൂടെ വിദേശ നാണ്യം ലാഭിക്കാനും ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റാനും സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.








