പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുമ്പോൾ, ഭാരതത്തിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കാൻ വിപ്ലവകരമായ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഉപയോഗം കുറയ്ക്കുക, സ്വർണ്ണ നിക്ഷേപം നീട്ടിവെക്കുക, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കുക തുടങ്ങി പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘ഏഴ് അഭ്യർത്ഥനകൾ’ വെറുമൊരു മിതവ്യയ നിർദ്ദേശമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ള ആഹ്വാനമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത് സാമ്പത്തികമായ ഇടുങ്ങലല്ല, മറിച്ച് ‘സാമ്പത്തിക രാജ്യസ്‌നേഹം’ (Economic Patriotism) ആണെന്ന് സർക്കാർ വൃത്തങ്ങൾ അടിവരയിട്ടു പറയുന്നു. ഓരോ ഭാരതീയനും വിവേകപൂർവ്വം ചിലവാക്കുന്ന ഓരോ രൂപയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് കരുത്താവുകയാണ്.
ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ലോകത്തെ നിർണ്ണായക വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള തലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം (Forex Reserve) ചോരാതെ കാക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. ആഡംബര പൂർണ്ണമായ വിദേശ ഡെസ്റ്റിനേഷൻ വെഡിംഗുകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കുന്നത് വഴി വിദേശനാണ്യം രാജ്യത്തിന് അകത്ത് തന്നെ നിലനിർത്താൻ സാധിക്കും. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാൻ വർക്ക് ഫ്രം ഹോം രീതികളും കാർ പൂളിംഗും പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം പരിസ്ഥിതി സൗഹൃദം എന്നതിലുപരി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്.
ഭാരതം ഇറക്കുമതി ചെയ്യുന്ന വളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രകൃതി കൃഷിയിലേക്ക് മാറാനും കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘ലോക്കൽ ഫോർ വോക്കൽ’ എന്ന മന്ത്രം ഉയർത്തിപ്പിടിച്ച് സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇത് കോൺഗ്രസ് ഭരണകാലത്തെ പോലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക നിയന്ത്രണമല്ല, മറിച്ച് ഓരോ പൗരനും സ്വമേധയാ ഏറ്റെടുക്കേണ്ട വലിയൊരു ദൗത്യമാണ്. വിദേശത്ത് പോയി പണം ചിലവാക്കുന്നതിന് പകരം ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വഴി ആഭ്യന്തര വിപണിക്ക് പുത്തൻ ഉണർവ് ലഭിക്കും. ആഗോള അസ്ഥിരതയ്ക്കിടയിലും ഭാരതത്തെ ലോകത്തിന്റെ സാമ്പത്തിക ശക്തിയായി നിലനിർത്താൻ മോദി സർക്കാർ നടത്തുന്ന ഈ നീക്കങ്ങൾക്ക് രാജ്യമെമ്പാടും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും ഓരോ ഗ്രാം സ്വർണ്ണവും ലാഭിക്കുന്നതിലൂടെ നാം ശക്തിപ്പെടുത്തുന്നത് ഭാരതത്തിന്റെ അതിരുകളെയും സാമ്പത്തിക അടിത്തറയെയുമാണ്. വരും നാളുകളിൽ ഈ സാമ്പത്തിക ജാഗ്രതയിലൂടെ ഭാരതം ലോകത്തിന് മാതൃകയാകുമെന്നുറപ്പാണ്.








