ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹന വിതരണ ശൃംഖലയിൽ (logistics) വിപ്ലവകരമായ മാറ്റം കുറിക്കുന്നു. റോഡ് മാർഗ്ഗം കണ്ടെയ്നറുകളിൽ വാഹനങ്ങൾ എത്തിക്കുന്നതിന് പകരം ട്രെയിനുകളെ പരമാവധി ആശ്രയിച്ച് ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനി. ഇതുവരെ റെയിൽവേ വഴി മാത്രം 30 ലക്ഷം വാഹനങ്ങൾ വിതരണം ചെയ്തതായി മാരുതി സുസുക്കി അറിയിച്ചു. ഇതിൽ അവസാനത്തെ 10 ലക്ഷം വാഹനങ്ങൾ വെറും 21 മാസത്തിനുള്ളിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് എന്നത് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ നേട്ടമാണ്. പരിസ്ഥിതി സൗഹൃദവും വേഗതയേറിയതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റത്തിന്റെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്.
2014-15 സാമ്പത്തിക വർഷത്തിൽ വെറും 5 ശതമാനം വാഹനങ്ങൾ മാത്രമാണ് മാരുതി റെയിൽവേ വഴി അയച്ചിരുന്നത്. എന്നാൽ 2025-26 സാമ്പത്തിക വർഷമെത്തുമ്പോൾ ഇത് 26.5 ശതമാനമായി കുതിച്ചുയർന്നു. മോദി സർക്കാരിന്റെ ‘പിഎം ഗതിശക്തി’ (PM GatiShakti) പദ്ധതിയുടെ ഭാഗമായി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ വർദ്ധിച്ചതാണ് ഇത്തരമൊരു മാറ്റത്തിന് കമ്പനിയെ പ്രേരിപ്പിച്ചത്. ഏകദേശം 1,372 കോടി രൂപയാണ് ഹരിത ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറിനായി മാരുതി ഇതിനോടകം നിക്ഷേപിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഹൻസൽപൂരിലും ഹരിയാനയിലെ മനേസറിലുമുള്ള പ്ലാന്റുകളിൽ ട്രെയിനുകൾക്ക് നേരിട്ടെത്താൻ റെയിൽവേ സൈഡിംഗ് സൗകര്യം ഒരുക്കിയ ഇന്ത്യയിലെ ഏക പാസഞ്ചർ വാഹന നിർമ്മാതാക്കളും മാരുതിയാണ്. ഖാർഖോദയിൽ വരാനിരിക്കുന്ന പുതിയ പ്ലാന്റിലും സമാനമായ റെയിൽവേ ലിങ്ക് ഒരുക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
രാജ്യത്തെ 22 ലോജിസ്റ്റിക് ഹബ്ബുകളിലൂടെ 600-ലധികം നഗരങ്ങളിലേക്കാണ് നിലവിൽ ട്രെയിൻ മാർഗ്ഗം മാരുതി കാറുകൾ എത്തുന്നത്. സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് തുടങ്ങിയ ജനപ്രിയ മോഡലുകളെല്ലാം ഇത്തരത്തിൽ ട്രെയിൻ കയറി വിപണിയിലെത്തുന്നു. ഇതിനുപുറമെ കയറ്റുമതിക്കായി മുന്ദ്ര, പിപാവാവ് തുറമുഖങ്ങളിലേക്കും റെയിൽവേ വഴിയാണ് വാഹനങ്ങൾ എത്തിക്കുന്നത്. 2030-31 സാമ്പത്തിക വർഷത്തോടെ റെയിൽവേ വഴിയുള്ള വാഹന വിതരണം 35 ശതമാനമായി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഇന്ധന ലാഭത്തിലൂടെ കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഈ നീക്കം സഹായിക്കുമെന്ന് മാരുതി സുസുക്കി എംഡിയും സിഇഒയുമായ ഹിസാഷി ടാകെയുച്ചി പറഞ്ഞു. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റം വ്യവസായ മേഖലയ്ക്ക് നൽകുന്ന വലിയ പിന്തുണയുടെ തെളിവ് കൂടിയാണ് മാരുതിയുടെ ഈ നേട്ടം.









