ന്യൂഡൽഹി : ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂഡൽഹിയിലെത്തി. പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അബ്ബാസ് അരാഗ്ചി നടത്തുന്ന കൂടിക്കാഴ്ചയിൽ നിലവിലെ ആഗോള സാഹചര്യവുമായി ബന്ധപ്പെട്ട നിരവധി നിർണായക വിഷയങ്ങൾ ചർച്ചയാകും. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തും.
ഇറാനിലെ ചൗബഹാർ തുറമുഖത്തിന്റെ പ്രവർത്തനം പൂർണ്ണതോതിലാക്കുന്നതിനായുള്ള 10 വർഷത്തെ ദീർഘകാല കരാറിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ ഇരു വിദേശകാര്യ മന്ത്രിമാരും ചേർന്ന് നടത്തും. ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ചർച്ചകൾ നടന്നേക്കുമെന്നും അബ്ബാസ് അരാഗ്ചി സൂചിപ്പിച്ചു. ബ്രിക്സിലെ പുതിയ അംഗം എന്ന നിലയിൽ, ആഗോള സാമ്പത്തിക ക്രമത്തിൽ ഇറാന്റെ പങ്കും ഇന്ത്യയുടെ പിന്തുണയും ചർച്ചാവിഷയമാകും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ബെയ്ജിംഗിൽ കൂടിക്കാഴ്ച നടത്തുന്ന അതേ സമയത്താണ് ഇറാൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. ”ഇന്ത്യ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിയാണ്. പ്രാദേശികമായ വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണ്,” എന്ന് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അരാഗ്ചി പറഞ്ഞു.








