പഞ്ചാബ് ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ രണ്ട് ഭീകരവാദികളെ പഞ്ചാബ് പോലീസ് പിടികൂടി. മുസാഫർനഗർ സ്വദേശി അനിൽ, ചണ്ഡീഗഢിന് സമീപം സിരാക്പൂരിൽ താമസിക്കുന്ന ടാക്സി ഡ്രൈവർ ഉമർ ദീൻ എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടും ഭീകരൻ ഷഹ്സാദ് ഭട്ടിയാണ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ അതിർത്തി രക്ഷാസേനയെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെയുള്ള വൻ ഗൂഢാലോചനയാണ് പുറത്തുവരുന്നത്.
മെയ് 5-നാണ് ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് പുറത്ത് സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതും പ്രദേശം നിരീക്ഷിച്ചതും സ്ഫോടനം നടത്തിയതും അറസ്റ്റിലായ അനിലും ഉമർ ദീനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് ശേഷം ജലന്ധറിൽ നിന്ന് ബസ് മാർഗ്ഗം ഡൽഹിയിലേക്ക് കടന്ന പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. അതിർത്തി കടന്നെത്തിയ സ്ഫോടകവസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയ ഏജന്റിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പാക് ഗുണ്ടാസംഘ തലവനിൽ നിന്ന് ഭീകരനായി മാറിയ ഷഹ്സാദ് ഭട്ടി വഴി സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ സ്വാധീനിച്ചാണ് ഇത്തരം അട്ടിമറി നീക്കങ്ങൾ നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഖാലിസ്ഥാൻ ലിബറേഷൻ ആർമി (കെ.എൽ.എ) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തെ കത്ത് പുറത്തുവിട്ടിരുന്നു. ഗുർദാസ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ രഞ്ജിത് സിംഗിന്റെ മരണത്തിന് പകരം വീട്ടാനാണ് സ്ഫോടനം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കാൻ ലക്ഷ്യമിടുന്ന ഖാലിസ്ഥാനി ഭീകരരും പാക് ഭീകരസംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള ഇരുന്നൂറോളം പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം. അതിർത്തികളിൽ കനത്ത ജാഗ്രത തുടരുകയാണ്.












