ആറന്മുളയിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റി യോഗത്തിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ നേരിട്ട് രംഗത്തെത്തി. താൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പാർട്ടി നിർബന്ധിച്ചാണ് തന്നെ കളത്തിലിറക്കിയതെന്നും വീണാ ജോർജ് യോഗത്തിൽ തുറന്നടിച്ചു.
ഇത്തവണ മത്സരിക്കാൻ താല്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. തന്നെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നേതൃത്വം അത് അംഗീകരിച്ചില്ല. ആറന്മുളയിൽ മത്സരിക്കാൻ മറ്റാരും ഇല്ലെന്ന് പറഞ്ഞാണ് തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത്. നിർബന്ധിച്ച് മത്സരിപ്പിച്ച ശേഷം ഇപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് വീണ വ്യക്തമാക്കി.
വീണാ ജോർജിനെ പരാജയപ്പെടുത്താൻ പാർട്ടിക്ക് ഉള്ളിൽ തന്നെ ശ്രമം നടന്നതായി യോഗത്തിൽ വിമർശനമുയർന്നു. 2016-ൽ എ. പത്മകുമാർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതുപോലെ ഇത്തവണയും ചില കേന്ദ്രങ്ങളിൽ നിന്ന് സമാനമായ നീക്കങ്ങൾ ഉണ്ടായതായി ആരോപണമുണ്ട്. മണ്ഡലം സെക്രട്ടറിയായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞതിനെ ചൊല്ലിയും തർക്കമുണ്ടായി. വീണയുടെ താല്പര്യക്കുറവ് മൂലമാണ് അദ്ദേഹം ഒഴിഞ്ഞതെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും വീണ കുറ്റപ്പെടുത്തി.
ജില്ലാ കമ്മിറ്റി യോഗത്തിൽ വീണാ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല. ജനങ്ങളുമായുള്ള സമ്പർക്കത്തിൽ വീണ പരാജയപ്പെട്ടു. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടുന്നത് പതിവായിരുന്നു. സ്ഥാനാർത്ഥി മോശമായതാണ് ആറന്മുളയിലെ കനത്ത പരാജയത്തിന് കാരണമെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചു. തനിക്കെതിരെ നടന്ന ആസൂത്രിത നീക്കങ്ങളും ഗ്രൂപ്പ് പോരും സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് വീണാ ജോർജിന്റെ തീരുമാനം. പത്തനംതിട്ട സിപിഎമ്മിലെ ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.








