ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ ഭാവി ഗംഗാ ജലക്കരാർ പുതുക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന ഭീഷണിയുമായി ബംഗ്ലാദേശിലെ പുതിയ ഭരണകക്ഷിയായ കടുത്ത വലതുപക്ഷ-ഇസ്ലാമിസ്റ്റ് ആഭിമുഖ്യമുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP). 1996-ൽ ഷേഖ് ഹസീന സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 30 വർഷത്തെ ചരിത്രപരമായ ഗംഗാ ജല പങ്കുവെക്കൽ കരാർ ഈ വർഷം ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ്, ഇന്ത്യയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്താനുള്ള ഡാക്കയുടെ നീക്കം. ബംഗ്ലാദേശിന്റെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്ന പുതിയ കരാർ അടിയന്തിരമായി ഒപ്പിട്ടില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന പരസ്യമായ മുന്നറിയിപ്പാണ് ബിഎൻപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ നൽകിയത്.
ഇന്ത്യയുമായി നല്ലൊരു സൗഹൃദം വേണമെങ്കിൽ തങ്ങളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന വ്യക്തമായ സന്ദേശമാണ് ബംഗ്ലാദേശ് നൽകുന്നത്. പുതിയ കരാർ ഒപ്പിടുന്നത് വരെ നിലവിലെ വ്യവസ്ഥകൾ തുടരണമെന്നും ജല പങ്കുവെക്കലിനായി നിശ്ചിത കാലാവധി നിശ്ചയിക്കാതെയുള്ള ശാശ്വത പരിഹാരം വേണമെന്നുമാണ് ബംഗ്ലാദേശിന്റെ ഏകപക്ഷീയമായ ആവശ്യം. എന്നാൽ അന്താരാഷ്ട്ര നയതന്ത്രത്തിൽ ഇന്ത്യയുടെ താല്പര്യങ്ങൾ ബലിനൽകിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറാകില്ലെന്നാണ് സൂചന.
ഇന്ത്യയിൽ നിന്ന് ഒഴുകിയെത്തി ബംഗ്ലാദേശിൽ പത്മ എന്നറിയപ്പെടുന്ന ഗംഗാ നദി അവിടുത്തെ 17 കോടി ജനസംഖ്യയിലെ വലിയൊരു പങ്കിന്റെ ഉപജീവനത്തിന് പ്രധാനമാണെന്ന കാര്യം ഉയർത്തിയാണ് ബിഎൻപി സർക്കാർ രാഷ്ട്രീയം കളിക്കുന്നത്. പശ്ചിമ ബംഗാളിലെ ഫറാക്ക ബാരേജ് വഴി ഇന്ത്യ വൻതോതിൽ വെള്ളം തിരിച്ചുവിടുന്നത് കാരണം ബംഗ്ലാദേശിൽ കടുത്ത ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ഉണ്ടാകുന്നുണ്ടെന്നാണ് ഡാക്കയുടെ സ്ഥിരം ആക്ഷേപം. എന്നാൽ ഭാരതത്തിന്റെ അഭിമാനമായ കൊൽക്കത്ത തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഹൂഗ്ലി നദിയിലെ ചെളി നീക്കം ചെയ്യാനാണ് ഫറാക്ക ബാരേജ് നിർമ്മിച്ചതെന്നും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കും ഇതാണ് പ്രധാനമെന്നുമുള്ള ശക്തമായ നിലപാടിലാണ് ഇന്ത്യ. ഇതിനിടെ, ഇന്ത്യയോട് ആലോചിക്കുക പോലും ചെയ്യാതെ പത്മ നദിയിൽ സ്വന്തമായി ഒരു മെഗാ ബാരേജ് നിർമ്മിക്കുന്നതിനുള്ള വൻ പദ്ധതിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന ബംഗ്ലാദേശ് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി അനിയുടെ പ്രസ്താവന ഇന്ത്യയോടുള്ള കടുത്ത വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യക്കെതിരെയുള്ള വികാരം രാജ്യത്ത് നിലനിർത്താൻ തീസ്ത നദീജല കരാറിന്റെ പേരിൽ പശ്ചിമ ബംഗാളിലെ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും ബിഎൻപി നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പശ്ചിമ ബംഗാളിൽ ബിജെപിയും സുവേന്ദു അധികാരിയും നേടിയ രാഷ്ട്രീയ മുന്നേറ്റത്തെ സ്വാഗതം ചെയ്ത ബിഎൻപി വിവരസാങ്കേതിക വിദ്യ സെക്രട്ടറി അസീസ് ഉൾ ബാരി ഹെലാൽ, പുതിയ രാഷ്ട്രീയ മാറ്റങ്ങൾ തീസ്ത കരാറിലെ തടസ്സങ്ങൾ നീക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. എന്നാൽ ഇന്ത്യയുടെ പരമാധികാരത്തെയും നദീജല സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ നിലപാടിലാണ് ഇന്ത്യൻ ദേശീയ നേതൃത്വം. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അതിർത്തി കടന്നുള്ള ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ജലക്കരാറിന്റെ പേരിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ബംഗ്ലാദേശിന്റെ പുതിയ നീക്കങ്ങൾ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.












