ജനീവ/കിൻഷാസ: ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി മാരകമായ എബോള വൈറസ് ബാധ തിരിച്ചെത്തുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) അയൽരാജ്യമായ ഉഗാണ്ടയിലും എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ (Public Health Emergency of International Concern) പ്രഖ്യാപിച്ചു. കോംഗോയിലെ ഇട്ടൂരി (Ituri) പ്രവിശ്യയിലാണ് എബോളയുടെ അപൂർവ്വ വകഭേദമായ ‘ബുന്ദിബുഗ്യോ’ (Bundibugyo virus) പടർന്നുപിടിക്കുന്നത്. നിലവിൽ ഈ രോഗബാധ മൂലം എൺപതിലധികം ആളുകൾ മരണപ്പെട്ടതായാണ് ആഫ്രിക്ക സിഡിസി (Africa CDC) നൽകുന്ന ഔദ്യോഗിക വിവരം. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ജനീവയിൽ ചേർന്ന അടിയന്തിര യോഗത്തിന് ശേഷം ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ ഇത് കോവിഡ്-19 പോലെയൊരു ആഗോള മഹാമാരി (Pandemic) ആയി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കേണ്ടതില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.
കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലുള്ള മംഗ്‍വാലു എന്ന ഖനന മേഖലയിലാണ് ഇത്തവണ ആദ്യമായി രോഗബാധ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ചികിത്സ തേടിയെത്തിയ രോഗികളിലൂടെ ഇത് ബുനിയ, റവാംപര എന്നീ ആരോഗ്യ മേഖലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. ആഫ്രിക്ക സിഡിസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 330-ലധികം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കോംഗോയിൽ നിന്ന് യാത്ര ചെയ്തവരിലൂടെ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലും, കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉഗാണ്ടയിൽ ചികിത്സയിലായിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും അതിവേഗം പടരുന്നതാണ് ഈ വൈറസ്. നിലവിൽ ഈ വകഭേദത്തിന് ഫലപ്രദമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ലെന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രദേശത്ത് സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ തുടരുന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അതിർത്തികളിലും കർശനമായ സ്ക്രീനിംഗും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ആരോഗ്യ മന്ത്രാലയങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതോടെ വിഷയം സോഷ്യൽ മീഡിയയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.












