പശ്ചിമേഷ്യയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ ലോകജനസംഖ്യയുടെ വലിയൊരു ഭാഗം വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്‌സിലെ ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണയും യുദ്ധങ്ങളും ഇന്ധന പ്രതിസന്ധിയും ഈ പതിറ്റാണ്ടിനെ ദുരന്തങ്ങളുടെ കാലമാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ലോകം കൈവരിച്ച പുരോഗതിയും നേട്ടങ്ങളും ഇല്ലാതാക്കാൻ നിലവിലെ പ്രതിസന്ധികൾക്ക് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്. അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആഗോള സാമ്പത്തിക ഘടന തകരുമെന്നും മോദി മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ ഇന്ത്യ നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ പ്രധാനമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:
ഇന്ധനം ലാഭിക്കുന്നതിനായി ഓഫീസുകളിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാനും ഓൺലൈൻ മീറ്റിംഗുകൾ ശീലമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹത്തിന്റെ വലുപ്പം കുറച്ചു. സുപ്രീം കോടതി കേസുകൾ ഓൺലൈനായി കേൾക്കാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം ഈ നാളുകളിൽ വർദ്ധിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഇത് 10 രൂപ വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വാണിജ്യ സിലിണ്ടറിന്റെ വില രണ്ടുമാസത്തിനിടെ രണ്ടുതവണ വർദ്ധിപ്പിച്ചു. നിലവിൽ ഒരു സിലിണ്ടറിന് 3,000 രൂപയ്ക്ക് മുകളിലാണ് വില. പാലിന് ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുമെന്നും ഉപഭോക്തൃ വില സൂചിക (CPI) ഉയരാൻ ഇത് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.








