ഗോഥെൻബർഗ് : അഞ്ച് രാഷ്ട്രങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലേക്ക്. നെതർലൻഡ്‌സ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി സ്വീഡനിലേക്ക് തിരിച്ചത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ഈ സന്ദർശനം. സ്വീഡനിലെ വ്യാവസായിക-നൂതന സാങ്കേതിക ഹബ്ബായ ഗോഥെൻബർഗിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത്.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ജനുവരിയിൽ പ്രാബല്യത്തിൽ വന്നതിനു ശേഷം പ്രധാനമന്ത്രി യൂറോപ്പിൽ നടത്തുന്ന ആദ്യ പ്രധാന സന്ദർശനമാണിത്. സ്വീഡനിലേക്ക് തിരിക്കും മുൻപ് നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി മോദി നടത്തിയ ഉഭയകക്ഷി ചർച്ചകൾ വൻ വിജയമായിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണുമായി ഗോഥെൻബർഗിൽ വെച്ച് പ്രധാനമന്ത്രി മോദി നിയന്ത്രിത-പ്രതിനിധിതല ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-ൽ 7.75 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. ഈ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ഉയർത്തുകയാണ് ലക്ഷ്യം.









