മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളിയടക്കം നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റതായും റഷ്യയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മോസ്കോ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലവും ആശുപത്രിയും സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 580-ലധികം യുക്രെയ്നിയൻ ഡ്രോണുകളാണ് വ്യോമപ്രതിരോധ സംവിധാനം തകർത്തത്. ഇതിൽ 81 എണ്ണം മോസ്കോ നഗരത്തെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു.
മോസ്കോയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലക്ക് നേരെയും ആക്രമണമുണ്ടായതായി മോസ്കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു. എന്നാൽ ഇവിടുത്തെ പ്രധാന സാങ്കേതിക സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചിട്ടില്ല. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഷെറെമെറ്റീവോയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണെങ്കിലും വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.









