കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ വി ഡി സതീശൻ സർക്കാർ. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വകുപ്പുകൾ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് മുന്നണിയിലെ കടുംപിടുത്തങ്ങൾ കാരണം വഴിമുട്ടി നിൽക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലീം ലീഗ്, പകരം ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതാണ് നിലവിലെ പ്രധാന തർക്കം. എന്നാൽ ഫിഷറീസ് വകുപ്പ് ലീഗിന് വിട്ടുകൊടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും പ്രകടനപത്രികയിലെ രണ്ട് പ്രധാന ‘ഇന്ദിര ഗ്യാരന്റികൾ’ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിനായി മുസ്ലിം ലീഗ് കടുംപിടുത്തം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസം വിട്ടുകൊടുത്തതിനാൽ തീരദേശ മേഖലയിൽ സ്വാധീനമുള്ള ഫിഷറീസ് വേണമെന്നാണ് ലീഗ് നിലപാട്. ഇത് പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടേക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന വിപ്ലവകരമായ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം നിലനിൽക്കെയാണ് സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കും.സ്കൂൾ പാചക തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, പ്രീ-പ്രൈമറി സ്കൂൾ ജീവനക്കാർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ അടിയന്തര വർദ്ധനവ് വരുത്തും. പ്രകടനപത്രികയിലെ ഇത്തരം ജനപ്രിയ വാഗ്ദാനങ്ങൾക്കും ഗ്യാരന്റികൾക്കും ആവശ്യമായ അധികപ്പണം വരാനിരിക്കുന്ന പുതുക്കിയ ബജറ്റിൽ എങ്ങനെ കണ്ടെത്തുമെന്നത് പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.









