ന്യൂഡൽഹി : നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ നടക്കുന്ന ചോദ്യപേപ്പർ ചോർച്ചയും തിരിമറികളും തടയുന്നതിന് നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര ഭരണകൂടം തയ്യാറെടുക്കുന്നു. തട്ടിപ്പുകാർക്കെതിരെ തടവുശിക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം 10 കോടി രൂപ വരെ പിഴ ഈടാക്കാനും മൂന്ന് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക അതിവേഗ (ഫാസ്റ്റ് ട്രാക്ക്) കോടതികൾ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ അന്തിമ കരടിന് വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരുടെ നിർദ്ദേശങ്ങൾ കൂട്ടിചേർത്ത ശേഷം വരുന്ന തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ച് അതിവേഗത്തിൽ ബിൽ പാസ്സാക്കിയെടുക്കാനാണ് സർക്കാരിന്റെ നീക്കം.
രാജ്യത്തെ വൻകിട ചോദ്യപേപ്പർ ചോർച്ചാ മാഫിയകൾ, ഏജൻസികൾ, പരീക്ഷാ ക്രമക്കേടുകളിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങൾ എന്നിവർക്കെതിരെ കനത്ത പ്രഹരമേൽപ്പിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരീക്ഷാ തിരിമറികളിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ചുമത്തുമ്പോൾ, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് നിലവിലുള്ള 10 വർഷ തടവുശിക്ഷ ഉയർത്താനും കമ്പനികൾക്കും സേവന ദാതാക്കൾക്കും 10 കോടി രൂപ വരെ പിഴ ചുമത്താനുമാണ് നിർദ്ദിഷ്ട നിയമം ശുപാർശ ചെയ്യുന്നത്. കൂടാതെ ഇത്തരം കേസുകൾ അനാവശ്യമായി നീണ്ടുപോകാതിരിക്കാൻ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ അതിവേഗ കോടതികൾ നിർബന്ധമാക്കും.
വ്യാഴാഴ്ച അർദ്ധരാത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലാണ് പരീക്ഷാ ചോർച്ച തടയാൻ പുതിയ ബിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകിയത്. പരീക്ഷാ തിരിമറികൾ നിസ്സാര വിഷയമല്ലെന്നും അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളെ തകർക്കുന്ന മഹാപാപമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനകം തന്നെ പ്രധാന കുറ്റവാളികളെല്ലാം ജയിലിലാണെന്നും വിദ്യാർത്ഥികളുടെ ഒരു അക്കാദമിക് വർഷവും നഷ്ടപ്പെടാതിരിക്കാൻ 22 ലക്ഷത്തോളം പേരുടെ പുനഃപരീക്ഷകൾ അതിവേഗം പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.








