അഞ്ചു രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. റോമിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് നടത്തിയ കൊളോസിയം സന്ദർശനത്തിന്റെയും അത്താഴവിരുന്നിന്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്.
റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് “റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ!” എന്ന് ജോർജിയ മെലോണി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തതും പങ്കുവെച്ചതും. നോർവേ, യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഇറ്റലിയിലെത്തിയത്.
ഇറ്റലിയിൽ എത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി മെലോണിക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തതായും തുടർന്ന് കൊളോസിയം സന്ദർശിച്ചതായും നരേന്ദ്ര മോദി അറിയിച്ചു. വിദേശനയങ്ങൾ, ഉഭയകക്ഷി ബന്ധങ്ങൾ, ഇന്ത്യ-ഇറ്റലി സൗഹൃദം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് ജോർജിയ മെലോണിയുമായി കൂടുതൽ ഔദ്യോഗിക ചർച്ചകൾ നടത്തിയ ശേഷം ബുധനാഴ്ച അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും. അന്താരാഷ്ട്ര വേദികളിൽ നരേന്ദ്ര മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള സൌഹൃദം എപ്പോഴും വലിയ വാർത്തയാകാറുണ്ട്. മുൻപ് നടന്ന ജി7 ഉച്ചകോടിക്കിടെ ഇരുവരും ഒന്നിച്ച് എടുത്ത സെൽഫി വീഡിയോയിൽ മെലോണി “ഹലോ ഫ്രം ദി മെലോഡി ടീം” എന്ന് പറഞ്ഞത് വലിയ ട്രെൻഡായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും സൗഹൃദത്തെ ‘മെലോഡി’ എന്നാണ് ആരാധകർ വിളിക്കുന്നത്.
ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഈ അഞ്ച് രാജ്യങ്ങളുടെ സന്ദർശനം ഇന്ത്യയുടെ വിദേശനയങ്ങളിലും സാമ്പത്തിക സുരക്ഷയിലും വലിയ നിർണ്ണായക സ്വാധീനം ചെലുത്തും.








