വിദേശ സന്ദർശനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവീജിയൻ പത്രം കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വലിയ രാജ്യാന്തര വിവാദത്തിലേക്ക് വഴിതുറക്കുന്നു. നോർവേയിലെ ഏറ്റവും വലിയ ബ്രോഡ്ഷീറ്റ് ദിനപത്രമായ ‘ആഫ്റ്റൻപോസ്റ്റൻ’ (Aftenposten) ആണ് പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പുറത്തുവിട്ടത്. പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവവും വിദ്വേഷവുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന കടുത്ത പ്രതിഷേധത്തിലാണ് ഡിജിറ്റൽ ലോകം.
പത്രത്തിൽ വന്ന “ചതുരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ” (A clever and slightly annoying man) എന്ന തലക്കെട്ടിലുള്ള ഒപീനിയൻ ലേഖനത്തോടൊപ്പമാണ് ഈ ചിത്രം നൽകിയിരിക്കുന്നത്. കാർട്ടൂണിൽ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് പാമ്പാട്ടികളെപ്പോലെ ഒരു മകുടം ഊതുന്നതായും ഒരു കൊട്ടയിൽ നിന്ന് പാമ്പിന് പകരം പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും നിലവിലെ വിദേശനയങ്ങളെയും ഒപ്പം ഇന്ത്യയിലെ ഇന്ധനവില വർദ്ധനവിനെയും പരിഹസിക്കാനായിരുന്നു പത്രത്തിന്റെ ശ്രമമെങ്കിലും ഇത് ഇന്ത്യയെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന കൊളോണിയൽ കാരിക്കേച്ചർ ആയിപ്പോയി എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഇന്ത്യൻ പ്രധാനമന്ത്രി ഒഫീഷ്യൽ സന്ദർശനത്തിനായി നോർവേയിൽ എത്തിയ അതേ സമയത്തുതന്നെ ഇത്തരം ഒരു ചിത്രം വന്നത് മനഃപൂർവം അപമാനിക്കാനാണെന്ന് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടെ നിരവധി പേർ കുറിച്ചു. “ലോകം മുഴുവൻ ഇന്ത്യയുടെ ഈണത്തിനനുസരിച്ച് നൃത്തം ചെയ്യുമ്പോൾ അത് ദഹിക്കാത്തവരാണ് ഇത്തരം വംശീയ ചിത്രങ്ങൾ വരയ്ക്കുന്നത്” എന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്. മുൻപ് 2014-ൽ യുഎസിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗവും ഇതിനിടെ പലരും ഓർമ്മിപ്പിക്കുന്നുണ്ട്. പണ്ട് ലോകം ഇന്ത്യയെ പാമ്പാട്ടികളുടെ (Snake Charmers) നാടായി കണ്ടിരുന്നെന്നും എന്നാൽ ഇന്ന് രാജ്യം കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ച് വിസ്മയം തീർക്കുന്ന ‘മൗസ് ചാർമർമാരുടെ’ നാടായി മാറിയെന്നുമായിരുന്നു മോദി അന്ന് പറഞ്ഞത്. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താഗതിയിൽ തന്നെയാണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. സമാനമായ രീതിയിൽ 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ചിത്രീകരിക്കാൻ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ചത് വൻ വിവാദമായിരുന്നു.
നോർവേ സന്ദർശനത്തിനിടെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ പുതിയ കാർട്ടൂൺ വിവാദവും പുകയുന്നത്. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടങ്ങിയതിനെത്തുടർന്ന് ‘ഡാഗ്സാവിസെൻ’ എന്ന പ്രാദേശിക പത്രത്തിലെ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ് രംഗത്തെത്തിയിരുന്നു. “ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾ മറുപടി നൽകുന്നില്ല?” എന്ന് അവർ ഉച്ചത്തിൽ ചോദിക്കുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിലും ഹെല്ലെ ലിംഗ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു.
എന്നാൽ ഇതിന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും മാധ്യമങ്ങളുടെ വലിപ്പത്തെയും കുറിച്ച് ധാരണയില്ലാത്ത ചില തരംതാണ എൻജിഒകളുടെ റിപ്പോർട്ടുകൾ മാത്രം വായിച്ചാണ് വിദേശ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുന്നൂറിലധികം വാർത്താ ചാനലുകൾ ഉണ്ടെന്നും ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ വ്യാപ്തി നോർവേയിലുള്ളവർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും സിബി ജോർജ് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും കൃത്യമായ മൗലികാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും നിയമപരമായ സുരക്ഷയും ഉറപ്പുനൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ തർക്കങ്ങൾ നിലനിൽക്കെ പുറത്തുവന്ന വംശീയ കാർട്ടൂണിനെതിരെ ഇന്ത്യൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ വിരുദ്ധ മനോഭാവത്തിനെതിരെ കടുത്ത ഡിജിറ്റൽ പ്രതിഷേധം തുടരുകയാണ്.








