ന്യൂഡൽഹി : ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് വൻ കരുത്തുപകർന്ന് അത്യാധുനിക മിസൈൽ പരീക്ഷണം പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും ഒരേപോലെ തൊടുക്കാവുന്ന അത്യാധുനിക മിസൈലായ ULPGM-V3 (Unmanned Aerial Vehicle Launched Precision Guided Missile-V3) യുടെ അന്തിമ വികസന പരീക്ഷണങ്ങൾ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള ഡിആർഡിഒ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്.
വായുവിൽ നിന്ന് ഭൂമിയിലേക്കും, വായുവിൽ നിന്ന് വായുവിലേക്കും ഒരേപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ പുതിയ മിസൈൽ സംവിധാനം. പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് രണ്ട് തരത്തിലുള്ള യുദ്ധമുഖങ്ങളിൽ ഒരേപോലെ മികവ് തെളിയിക്കാൻ സാധിക്കും. യുദ്ധമുഖത്ത് ശത്രുക്കളുടെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും ബങ്കറുകളെയും തകർക്കാൻ എയർ-ടു-ഗ്രൗണ്ട് മോഡ് മോഡ് ഉപയോഗിക്കാവുന്നതാണ്. അതേസമയം, ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, മറ്റ് ചെറു യുദ്ധവിമാനങ്ങൾ എന്നിവയെ വായുവിൽ വെച്ചുതന്നെ വെടിവെച്ചിടാൻ എയർ-ടു-എയർ മോഡ് വഴി സാധിക്കും. ഡ്രോണുകളിൽ നിന്ന് തൊടുക്കാവുന്ന ഇത്തരം ഇരട്ട ശേഷിയുള്ള മിസൈലുകൾ ലോകത്തുതന്നെ അപൂർവ്വമാണ്.
ലക്ഷ്യസ്ഥാനം നിർണ്ണയിച്ച് മിസൈൽ തൊടുത്തുവിട്ടാൽ പിന്നീട് നിയന്ത്രിക്കേണ്ടതില്ല. ഇത് സ്വയം ലക്ഷ്യം കണ്ടെത്തി തകർത്തുകൊള്ളും എന്ന പ്രത്യേകതയും ULPGM-V3 മിസൈലുകൾക്കുണ്ട്. ഹൈ-ഡെഫനിഷൻ ഡ്യുവൽ-ചാനൽ സീക്കർ സംവിധാനം ഉള്ളതിനാൽ പകലിലും രാത്രിയിലും ഏത് കഠിനമായ കാലാവസ്ഥയിലും ഒരുപോലെ കൃത്യതയോടെ ലക്ഷ്യസ്ഥാനം കണ്ടെത്താൻ മിസൈലിന് സാധിക്കും. ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ശത്രുക്കളെ വരെ കൃത്യതയോടെ തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. ഇത് ഡ്രോണുകൾക്ക് ശത്രുക്കളുടെ പരിധിയിൽ പെടാതെ സുരക്ഷിതമായ അകലത്തിൽ നിന്ന് ആക്രമണം നടത്താൻ സഹായകരമാകും. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്ത് ആണ് ഈ മിസൈൽ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലബോറട്ടറി. ഇതിനൊപ്പം DRDL (ഹൈദരാബാദ്), TBRL (ചണ്ഡീഗഡ്), HEMRL (പൂനെ) എന്നീ ഡിആർഡിഒ ലാബുകളും ഇതിനായി പ്രവർത്തിച്ചു.








