ന്യൂയോർക്ക് : ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് വ്യോമസേനയ്ക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് ആണ് അമേരിക്കയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ആദ്യ ഘട്ടത്തിൽ മാത്രം യുഎസിന്റെ അത്യാധുനിക ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പെടെ 42 വിമാനങ്ങൾ തകരുകയോ ഗുരുതരമായി തകരുകയോ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎസ് സെൻട്രൽ കമാൻഡിന്റെയും പെന്റഗണിന്റെയും ഔദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണത്തിനും മിസൈൽ ആക്രമണത്തിനും ഉപയോഗിക്കുന്ന അത്യാധുനിക ഡ്രോണുകൾ ആയ MQ-9 റീപ്പർ ഡ്രോണുകൾ 24 എണ്ണമാണ് യുഎസിന് നഷ്ടപ്പെട്ടത്. വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളായ KC-135 സ്ട്രാറ്റോടാങ്കർ 7 എണ്ണവും തകർന്നു. ലോകത്തിലെ ഏറ്റവും നൂതനമായ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് ആയ F-35A ലൈറ്റ്നിംഗ് II ഒരെണ്ണവും നഷ്ടപ്പെട്ടു. പ്രത്യേക വ്യോമസേന ഓപ്പറേഷനുകൾക്കുള്ള വിമാനമായ MC-130J കമാൻഡോ II രണ്ടെണ്ണവും നഷ്ടപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കരുത്തായ MQ-9 റീപ്പർ ഡ്രോണുകൾക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 24 റീപ്പർ ഡ്രോണുകളാണ് ഇറാൻ വ്യോമാതിർത്തിയിലും പേർഷ്യൻ ഗൾഫിലുമായി തകർക്കപ്പെട്ടത്. കൂടാതെ, തങ്ങളുടെ അഭിമാനമായി യുഎസ് ഉയർത്തിക്കാണിച്ചിരുന്ന F-35A സ്റ്റെൽത്ത് യുദ്ധവിമാനം ചരിത്രത്തിലാദ്യമായി ഒരു യുദ്ധത്തിൽ തകർക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. മെയ് 12-ന് നടന്ന യുഎസ് ഹൗസ് അപ്രോപ്രിയേഷൻസ് സബ്കമ്മിറ്റി യോഗത്തിൽ ആക്ടിംഗ് പെന്റഗൺ കൺട്രോളർ ജൂൾസ് ഡബ്ല്യു. ഹർസ്റ്റ് III നൽകിയ വിവരമനുസരിച്ച് 29 ബില്യൺ ഡോളറിന്റെ ചിലവാണ് ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. തകർന്ന വിമാനങ്ങൾ മാത്രം പുതിയതായി നിർമ്മിച്ച് പകരമെത്തിക്കാൻ യുഎസിന് 4 മുതൽ 7 ബില്യൺ ഡോളർ വരെ അധികമായി വേണ്ടിവരും.










