റോം : ഐക്യരാഷ്ട്രസഭയുടെ പരമോന്നത ബഹുമതിയായ ‘അഗ്രിക്കോള മെഡൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ കാഴ്ചവെച്ച അസാധാരണമായ നേതൃത്വപാടവത്തിനാണ് പുരസ്കാരം നൽകിയിരിക്കുന്നത്. യുഎന്നിന്റെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനാണ് ഈ ബഹുമതി നൽകുന്നത്. റോമിലെ എഫ്.എ.ഒ ആസ്ഥാനത്തു നടന്ന ചരിത്രപ്രധാനമായ ചടങ്ങിൽ പ്രധാനമന്ത്രി മോദി ഈ ബഹുമതി ഏറ്റുവാങ്ങി.
എഫ്.എ.ഒ ഡയറക്ടർ ജനറൽ ഡോ. ക്യു ഡോങ്യു ആണ് മോദിക്ക് മെഡൽ സമ്മാനിച്ചത്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന കർഷകർക്കും കന്നുകാലി വളർത്തലുകാർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കുമാണ് താൻ ഈ പുരസ്കാരം സമർപ്പിക്കുന്നതെന്ന് മോദി വ്യക്തമാക്കി. ഭാരതത്തിലെ കാർഷിക രംഗത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളും ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകളുമാണ് നരേന്ദ്ര മോദിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ 80 കോടിയിലധികം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ സൗജന്യ റേഷൻ പദ്ധതിയെ ഐക്യരാഷ്ട്രസഭ പ്രത്യേകം അഭിനന്ദിച്ചു.
കൃഷിയും ഭാരതീയ ജനതയും തമ്മിലുള്ളത് വെറുമൊരു തൊഴിൽ ബന്ധമല്ല, മറിച്ച് ഭൂമിദേവിയുമായുള്ള പവിത്രമായ ആത്മബന്ധമാണെന്ന് ബഹുമതി ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, എഐ അധിഷ്ഠിത നിർദ്ദേശങ്ങൾ , ഡ്രോണുകൾ, റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ, സെൻസർ അധിഷ്ഠിത യന്ത്രങ്ങൾ എന്നിവ ഇന്ത്യൻ കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.










