തിരുവനന്തപുരം : മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി യുഡിഎഫ് സർക്കാർ. ലഹരിയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 1 മുതൽ പുതിയ വിപുലമായ കർമ്മപദ്ധതിക്ക് രൂപം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ എന്നാണ് ഈ പ്രത്യേക ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
പ്രത്യേകിച്ച് യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടെത്തുന്ന മാരകമായ കെമിക്കൽ-സിന്തറ്റിക് നാർക്കോട്ടിക്സ്, അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡുള്ള ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തടയുകയാണ് യുഡിഎഫ് സർക്കാർ ഈ ദൗത്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലഹരി മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും വിതരണക്കാരെ പൂർണ്ണമായി വലയിലാക്കാനും നിയമം കർശനമാക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടൊപ്പം തന്നെ പോലീസ് സ്റ്റേഷനുകൾ ജനസേവ കേന്ദ്രങ്ങൾ ആക്കി മാറ്റും എന്നും അദ്ദേഹം അറിയിച്ചു.
ലഹരി വ്യാപനം തടയാൻ അയൽസംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംയുക്ത നീക്കം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് എത്തുന്ന മയക്കുമരുന്നിന്റെ വലിയൊരു പങ്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇത് മുൻനിർത്തി, പുറത്തുനിന്ന് മയക്കുമരുന്ന് എത്തുന്ന വഴികൾ അടയ്ക്കുന്നതിനായി കേരള സംസ്ഥാന ഡിജിപി അയൽസംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നേരിട്ട് ബന്ധപ്പെടും. സംയുക്ത പരിശോധനകളും വിവരങ്ങൾ കൈമാറലും ഈ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ലഹരിക്കടത്തുകാർ ആരായാലും അവർക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി കർശന മുന്നറിയിപ്പ് നൽകി.








