മോസ്‌കോ : യുക്രെയ്ൻ തലസ്ഥാനമായ കീവിനെ നടുക്കി റഷ്യയുടെ വൻ വ്യോമാക്രമണം. ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് റഷ്യ അതിശക്തമായ ആക്രമണം നടത്തിയത്. കൂടാതെ, 600 ഡ്രോണുകളും 90 മിസൈലുകളും റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചു. യുക്രെയ്ന്റെ സൈനിക കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, വ്യോമതാവളങ്ങൾ, സൈനിക വ്യവസായ സമുച്ചയങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറെഷ്നിക്കിന് പുറമെ ഇസ്കന്ദർ , കിൻഷാൽ , സിർക്കോൺ എന്നീ അത്യാധുനിക മിസൈലുകളും റഷ്യ ഈ ആക്രമണത്തിനായി വിന്യസിച്ചു. നിരവധി ഡ്രോണുകളെയും പകുതിയോളം മിസൈലുകളെയും യുക്രൈൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചെങ്കിലും, അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളെ പൂർണ്ണമായി തടയാൻ കഴിഞ്ഞില്ല. കീവിലെ ജനവാസ മേഖലകൾ, സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ നാൽപ്പതോളം കേന്ദ്രങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
റഷ്യൻ സൈന്യത്തിന്റെ പക്കലുള്ള ഏറ്റവും വിനാശകരമായ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ‘ഒറെഷ്നിക്ക്’. ശബ്ദത്തേക്കാൾ 10 മടങ്ങ് വേഗതയിലാണ് (മണിക്കൂറിൽ ഏകദേശം 12,300 കിലോമീറ്റർ) ഈ മിസൈൽ സഞ്ചരിക്കുന്നത്. ഒറെഷ്നിക്കിന്റെ അമിതവേഗതയും സഞ്ചാരപഥവും കാരണം അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം ഉൾപ്പെടെ നിലവിലുള്ള ഒരു പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും ഇതിനെ തടയാൻ കഴിയില്ല. ഭൂമിക്കടിയിൽ മൂന്നോ നാലോ അതിലധികമോ നിലകൾ താഴെയുള്ള അതിശക്തമായ ബങ്കറുകളെപ്പോലും തകർക്കാൻ ഇതിന് ശേഷിയുണ്ട്. ഒരു ഉൽക്കാശില പതിക്കുന്ന വേഗതയിലാണ് ഇത് ലക്ഷ്യസ്ഥാനത്തേക്ക് എത്തുക. ഒരൊറ്റ മിസൈലിൽ നിന്ന് തന്നെ വിട്ടുപിരിയുന്ന ഒന്നിലധികം പോർമുനകൾ ഉള്ളതിനാൽ ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇതിന് സാധിക്കും. കൂടാതെ ആണവായുധങ്ങൾ വഹിക്കാനും ഒറെഷ്നിക്കിന് കഴിയും. യുക്രൈനുമായുള്ള യുദ്ധത്തിൽ ഇത് മൂന്നാം തവണയാണ് റഷ്യ ഒറെഷ്നിക്ക് പ്രയോഗിക്കുന്നത് ആദ്യമായി 2024 നവംബറിൽ ഡിനിപ്രോയിലും, പിന്നീട് ജനുവരിയിൽ ലിവീവിലും ഇത് ഉപയോഗിച്ചിരുന്നു.










