ഹൈദരാബാദ് : വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ മൊബൈൽ ഫോണുകളിലേക്ക് എപികെ ഫയലുകൾ അയച്ചുകൊണ്ട് പുതിയ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ഹൈദരാബാദ് പോലീസ് ആണ് ഇപ്പോൾ ഇത്തരം ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ സീസൺ ലക്ഷ്യമിട്ട് വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി ഹൈദരാബാദ് സൈബർ ക്രൈം പോലീസ് അറിയിച്ചു. വാട്സാപ്പിലും മറ്റും വരുന്ന ഇത്തരം എപികെ ഫയലുകൾ തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ വിവാഹ ക്ഷണക്കത്തുകൾ എന്ന വ്യാജേന അയക്കുന്ന അപകടകരമായ എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും ചോർത്തപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദിൽ ഐ.ടി ജീവനക്കാരൻ ഉൾപ്പെടെ നിരവധി പേർക്ക് ഈ പുതിയ തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ നഷ്ടമായ പശ്ചാത്തലത്തിലാണ് ഹൈദരാബാദ് സൈബർ ക്രൈം ഡിസിപി അരവിന്ദ് ബാബു പൗരന്മാർക്കായി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഹൈദരാബാദിന് പുറമെ ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലും ഈ തട്ടിപ്പ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പരിചിതരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വരുന്നത് പോലെ തോന്നിക്കുന്ന സന്ദേശങ്ങളാണ് ഈ തട്ടിപ്പിനായി സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നത്. കല്ല്യാണക്കത്താണെന്ന് കരുതി ഉപഭോക്താക്കൾ ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. പ്ലേസ്റ്റോറിന് പുറത്ത് നിന്നുള്ള ഫയലായതിനാൽ ആൻഡ്രോയിഡ് ഫോണുകൾ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ ഉപഭോക്താക്കൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ എപികെ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം, കോൺടാക്റ്റുകൾ, ഫോട്ടോകൾ, എസ്.എം.എസുകൾ എന്നിവ കാണാനുള്ള അനുവാദം ഹാക്കർമാർക്ക് ലഭിക്കുന്നു. തുടർന്ന് ഫോണിലേക്ക് വരുന്ന ബാങ്ക് ഒടിപികൾ ഉപഭോക്താവ് അറിയാതെ തന്നെ ഹാക്കർമാർ ചോർത്തുകയും അക്കൗണ്ടിലുള്ള പണം മുഴുവൻ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് ചെയ്തുവരുന്നത്.








