ലഖ്‌നൗ : ഉത്തർപ്രദേശിൽ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നതിനും മൃഗബലി നടത്തുന്നതിനും സമ്പൂർണ്ണവിലക്ക് ഏർപ്പെടുത്തി. ബക്രീദ് ചടങ്ങുകൾ നിയമപരവും പരമ്പരാഗതവുമായ പരിധികൾക്കുള്ളിൽ നിന്ന് മാത്രമേ നടത്താവൂ എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്രമസമാധാന നിലയും മതസൗഹാർദ്ദവും ഉറപ്പാക്കുന്നതിനായി ഞായറാഴ്ച ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ യോഗി കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മൃഗബലി നടത്തുന്നതിനും പൊതുറോഡുകൾ തടസ്സപ്പെടുത്തിക്കൊണ്ട് കൂട്ടപ്രാർത്ഥനകൾ (നമാസ്) സംഘടിപ്പിക്കുന്നതിനും സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി അനുമതി ലഭിച്ചതും പരമ്പരാഗതമായി ചടങ്ങുകൾ നടന്നുപോരുന്നതുമായ സ്ഥലങ്ങളിൽ മാത്രമേ മൃഗബലി അനുവദിക്കൂ. യാതൊരു കാരണവശാലും പുതിയ സ്ഥലങ്ങളിൽ ഇതിനായി അനുമതി നൽകില്ല. പള്ളികളിലും ഈദ്ഗാഹുകളിലും മാത്രമേ പ്രാർത്ഥനകൾ നടത്താവൂ. റോഡുകൾ ഉപരോധിച്ചോ ഗതാഗതം തടസ്സപ്പെടുത്തിയോ പെരുന്നാൾ നമസ്കാരം നടത്താൻ അനുവദിക്കില്ല. ആവശ്യമെങ്കിൽ വിശ്വാസികൾ പള്ളികളിൽ ഷിഫ്റ്റുകളായി പ്രാർത്ഥന നടത്തണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൂടാതെ നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെ ബലി നൽകുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും യോഗി അറിയിച്ചു. നിയമവിധേയമായി പ്രവർത്തിക്കുന്ന കശാപ്പുശാലകൾ പോലും നിശ്ചിത പരിധിയിൽ കൂടുതൽ മൃഗങ്ങളെ സൂക്ഷിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ തുറന്ന രീതിയിൽ മാംസം വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചു. ബലി ചടങ്ങുകൾക്ക് ശേഷം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കൃത്യമായി സംസ്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.








