അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണനിലയിലാക്കാൻ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതിനിടെ, പാകിസ്ഥാനിൽ നിന്ന് ആരുമായാണ് സംസാരിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയതാണ് വിവാദമായത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പൂർണ്ണമായും അവഗണിച്ച് പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീറിന്റെ പേര് മാത്രം ട്രംപ് പരാമർശിച്ചതാണ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്.
സൗദി അറേബ്യ, യു.എ.ഇ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരെ അവരുടെ ഔദ്യോഗിക പദവികൾ വെച്ച് പരാമർശിച്ച ട്രംപ്, പാകിസ്ഥാന്റെ കാര്യത്തിൽ മാത്രം തിരഞ്ഞെടുത്തത് സൈനിക മേധാവി ആസിം മുനീറിന്റെ പേരാണ്. ഇതൊരു നയതന്ത്രപരമായ വീഴ്ചയല്ലെന്നും, മറിച്ച് പാകിസ്ഥാനിൽ യഥാർത്ഥ അധികാരം ആരുടെ കയ്യിലാണെന്നുള്ള വ്യക്തമായ സൂചനയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാനുമായുള്ള യുദ്ധത്തിന് ശേഷം മേഖലയിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ മുസ്ലിം രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കുന്നു. എന്നാൽ ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത പാകിസ്ഥാന് ഇത് വലിയ തലവേദനയാണ്.
ട്രംപ് ഈ വിഷയം ഉന്നയിച്ചപ്പോൾ പാകിസ്ഥാൻ പ്രതിനിധികൾ മറുപടിയൊന്നും നൽകിയില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ട്രംപ് തമാശരൂപേണ, “നിങ്ങൾ ലൈനിലുണ്ടോ?” എന്ന് ചോദിക്കേണ്ടി വന്നത്രേ. ഫലസ്തീൻ രാഷ്ട്രം രൂപീകൃതമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന പതിവ് നിലപാട് ആവർത്തിക്കാൻ പാകിസ്ഥാന് സാധിക്കാത്ത അവസ്ഥയാണുള്ളത്. എന്നാൽ ട്രംപിന്റെ സമ്മർദ്ദം പാകിസ്ഥാൻ സർക്കാരിനെ വൻ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടും.
പാകിസ്ഥാനിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ സൈനിക മേധാവിയായ ആസിം മുനീർ ആണെന്ന് വീണ്ടും ഉറപ്പിക്കുന്നതാണ് ട്രംപിന്റെ പരാമർശം. അഫ്ഗാനിസ്ഥാൻ, ഇറാൻ വിഷയങ്ങളിൽ അമേരിക്കയുമായി നേരിട്ട് ബന്ധം പുലർത്തുന്നത് മുനീറാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ട്രംപുമായി ആസിം മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനിലെ ജനാധിപത്യ സർക്കാരിനേക്കാൾ സൈനിക സ്ഥാപനങ്ങൾക്ക് വിദേശനയത്തിലും സുരക്ഷാ കാര്യങ്ങളിലും വലിയ സ്വാധീനമുണ്ടെന്ന കാര്യം ട്രംപിന്റെ ഈ പോസ്റ്റിലൂടെ വീണ്ടും ലോകം അറിഞ്ഞിരിക്കുകയാണ്.








