ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് ഭീമമായ തുക നഷ്ടപരിഹാരമായി നൽകി. കോടതി ഉത്തരവിനെ തുടർന്ന് 5.63 ദശലക്ഷം ഡോളറാണ് (ഏകദേശം 47 കോടിയിലധികം രൂപ) ട്രംപ് കാരോളിന് കൈമാറിയത്. ലോകത്തെമ്പാടും വലിയ വാർത്താ പ്രാധാന്യം നേടിയ ഈ നിയമപോരാട്ടത്തിൽ ഒടുവിൽ ട്രംപിന് പണം നൽകേണ്ടി വന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2023 മേയിലാണ് പ്രശസ്ത മാധ്യമപ്രവർത്തകയും കോളം എഴുത്തുകാരിയുമായ ഇ. ജീൻ കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് അപകീർത്തിപ്പെടുത്തിയെന്നും ന്യൂയോർക്കിലെ ഫെഡറൽ ജൂറി കണ്ടെത്തിയത്. തുടർന്ന് കോടതി വിധിച്ച തുകയാണ് ഇപ്പോൾ ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.
തൊണ്ണൂറുകളുടെ മധ്യത്തിൽ ന്യൂയോർക്കിലെ പ്രമുഖ ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ബെർഗ്ഡോർഫ് ഗുഡ്മാന്റെ ഡ്രസ്സിങ് റൂമിൽ വെച്ച് ഡൊണാൾഡ് ട്രംപ് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ജീൻ കാരോളിന്റെ പരാതി. വർഷങ്ങൾക്ക് ശേഷം ഇതേക്കുറിച്ച് കാരോൾ വെളിപ്പെടുത്തിയപ്പോൾ, ആരോപണങ്ങളെല്ലാം നിഷേധിച്ച ട്രംപ് അവരെ പരസ്യമായി അപകീർത്തിപ്പെടുത്തുകയായിരുന്നു. തനിക്ക് കാരോളിനെ അറിയില്ലെന്നും പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും പറഞ്ഞ് ട്രംപ് രംഗത്തെത്തി. ഇതേത്തുടർന്നാണ് ലൈംഗികാതിക്രമത്തിനും അപകീർത്തിപ്പെടുത്തലിനും എതിരെ കാരോൾ കോടതിയെ സമീപിച്ചത്. നീണ്ട വിചാരണയ്ക്കൊടുവിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തുകയും വൻ തുക നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു. വിധി നേരിടാൻ ട്രംപ് വിമുഖത കാണിച്ചിരുന്നെങ്കിലും ശക്തമായ നിയമനടപടികളിലൂടെ നഷ്ടപരിഹാര തുക കോടതി കെട്ടിവെപ്പിക്കുകയായിരുന്നു.












